അരൂപി..
“വിത്ത് നശിക്കില്ല. അത് അനുകൂല കാലാവസ്ഥയില്‍ മുളക്കും. ചെടിയായി വളരും. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയും ആഭരണങ്ങളും തട്ടിയെടുത്ത സംഭവം ഈ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തിയിരിക്കുന്നു.” ‘സത്യധര്‍മ്മ സംവാദ്’ എന്ന ഒരു ഹൈന്ദവ സംഘടനയുടെ കണ്‍വീനറായ സ്വാമി രാഘവേന്ദ്ര ഇക്കഴിഞ്ഞ ജൂണ്‍ 16-ന് അയോദ്ധ്യ ക്ഷേത്ര കൊള്ളയെ സംബന്ധിച്ച് എഴുതിയ ലേഖനത്തിലെ ആദ്യ വാചകങ്ങളാണിത്.

“ഒരു ക്ഷേത്രം കരുണയുടേയും സ്നേഹത്തിന്‍റേയും സൗമനസ്യത്തിന്‍റേയും കേന്ദ്രമായിരിക്കണം.നിര്‍ഭാഗ്യവശാല്‍ ഈ ആശയം ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ ആരംഭം മുതല്‍ ഉണ്ടായിരുന്നില്ല. ഈ പ്രസ്ഥാനത്തിന്‍റെ അസ്ഥിവാരത്തില്‍ വെറുപ്പ് കലര്‍ന്നിരിക്കുന്നു. ആ അടിസ്ഥാനത്തില്‍ ശുദ്ധ ഹൃദയനായ ബാബ ലാല്‍ ദാസിന്‍റെ രക്തമുണ്ട്.1980-ല്‍ ലഖ്നൗ ഹൈക്കോടതി അദ്ദേഹത്തെ ബാബ്റി മസ്ജിദ് സമുച്ചയത്തിലെ ശ്രീമമവിഗ്രഹത്തിന്‍റെ മുഖ്യ പുരോഹിതനായി നിയമിച്ചു. അദ്ദേഹം രാമക്ഷേത്ര പ്രസ്ഥാനത്തിനേയും വിശ്വ ഹിന്ദു പരിഷത്തിനേയും ആര്‍.എസ്.എസിനേയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയത്തേയും അദ്വാനിയുടെ രഥയാത്രയേയും എതിര്‍ത്തു. അതുകൊണ്ടാണ് അന്നത്തെ ബി.ജെ.പി.മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അദ്ദേഹത്തെ മുഖ്യ പൂജാരി സ്ഥാനത്ത് നിന്ന് മാറ്റിയത്. 1993 നവംബറില്‍ അദ്ദേഹം വെടിയേറ്റ് മരിച്ചു”, സ്വാമി രാഘവേന്ദ്ര തന്‍റെ ലേഖനത്തില്‍ തുടര്‍ന്നെഴുതുന്നു.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് വേണ്ടി കോടിക്കണക്കിന് രൂപ പിരിച്ചുവെന്നും അവയില്‍ നല്ലൊരു പങ്കും രാഷ്ട്രീയക്കാര്‍ വിഴുങ്ങിയെന്നും ബാബ ലാല്‍ദാസ് ആരോപിച്ചിരുന്നതായി സ്വാമി രാഘവേന്ദ്ര വെളിപ്പെടുത്തുന്നു. ബാബയുടെ കൊലപാതകം മുതല്‍ ക്ഷേത്രത്തിന്‍റെ പേരില്‍ രാജ്യത്തെ ഐക്യം ശിഥിലീകരിച്ചത് വരെയുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമെന്നും ആത്യന്തികമായി ഹിന്ദുക്കള്‍ അതിന്‍റെ വില കൊടുത്തുകൊണ്ടിരിക്കുകയാണെന്നും, മത ധ്രൂവീകരണം ക്ഷേത്രങ്ങളെ വാണിജ്യകേന്ദ്രങ്ങളായി മാറ്റുകയാണെന്നും, അത് ഹിന്ദുക്കളെ തന്നെ തരം താഴ്ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അയോദ്ധ്യ ക്ഷേത്രത്തിന്‍റെ മുന്‍ അക്കൗണ്ട്സ് ഓഫീസറായിരുന്ന മഹിപാല്‍ സിംഗിന്‍റെ പ്രസ്താവന ഉദ്ധരിച്ച് കൊണ്ട് ക്ഷേത്രത്തെ വാണിജ്യ കേന്ദ്രമാക്കി മാറ്റിയെന്ന തന്‍റെ അഭിപ്രായത്തെ അദ്ദേഹം സാധൂകരിക്കുന്നു. ബാങ്ക് ജീവനക്കാരും രാമജډഭൂമി ട്രസ്റ്റുമായി ബന്ധപ്പെട്ട ചിലരും ചേര്‍ന്നുള്ള ഒത്തുകളിയിലൂടെയാണ് കൊള്ള നടന്നതെന്നും പരാതി നല്‍കിയ മഹിപാല്‍ സിംഗ് പറഞ്ഞിരുന്നു.
“ക്ഷേത്രത്തില്‍ എല്ലാ ദിവസവും മോഷണം നടക്കുമായിരുന്നു. അത് ഞാന്‍ തന്നെ കണ്ടെത്തി ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയോടും ഗോപാല്‍ജിയോടും പരാതിപ്പെട്ടു. എന്നാല്‍ അടുത്ത ദിവസം തന്നെ എന്നെ ആ തസ്തികയില്‍ നിന്ന് പുറത്താക്കി. ക്ഷേത്രത്തിലെ എട്ട് മാസത്തെ സി.സി.ടി.വി. ദൃശങ്ങളും നശിപ്പിച്ചു. ചമ്പത് റായി ക്രമക്കേടിന്‍റെ ഉസ്താദാണ്. സ്വന്ത ഇഷ്ടപ്രകാരം ക്ഷേത്ര സമുച്ചയത്തിലെ കാര്യങ്ങള്‍ നടത്തുന്നു. ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവര്‍ നീക്കം ചെയ്യപ്പെടും” എന്ന് മഹിപാല്‍ പറഞ്ഞതായും സ്വാമി രാഘവേന്ദ്ര വെളിപ്പെടുത്തുന്നുണ്ട്.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കൊള്ള ക്ഷേത്രം സ്ഥാപിതമായ കാലം മുതല്‍ക്കേ ആരംഭിച്ചുവെന്ന് വേണം ഈ വെളിപ്പെടുത്തലുകളില്‍ നിന്നും മനസ്സിലാക്കാന്‍.സ്വാമിയുടെ ലേഖനത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞ പോലെ അനുകൂല സാഹചര്യത്തില്‍ വിത്ത് മുളച്ച് ചെടിയായി വളര്‍ന്നപ്പോള്‍ അത് വെളിച്ചം കണ്ടുവെന്ന് മാത്രം.
കൊള്ള ആരംഭിച്ചിട്ട് കാലമേറെയായെങ്കിലും അത് പുറം ലോകമറിയുന്നത് ജൂണ്‍ 7-ന് സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് പവന്‍ പാണ്ഡേയും സമാജ് വാദി പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അഖിലേഷ് യാദവും ദശക്ഷക്കണക്കിന് രൂപയുടെ കൊള്ള നടക്കുന്നതായി ആരോപിച്ചതോടെയാണ്. 7 കോടി മുതല്‍ 20 കോടിവരെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.അത് 200 കോടി വരെ ഉയരാനും സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
ജൂണ്‍ 9-ന് ബി.ജെ.പി.നേതാവ് ഡോ.രജനീഷ് സിംഗ്, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതിനെത്തുടര്‍ന്നാണ് ജൂണ്‍ 13-ന് യോഗി ആദിത്യനാഥ് ഫണ്ട് തട്ടിപ്പിനെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
ജൂണ്‍ 24-ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുകയും മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ജൂണ്‍ 26-ന് ക്ഷേത്രജീവനക്കാര്‍, പണമെണ്ണി തിട്ടപ്പെടുത്തുന്ന ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഭണ്ഡാരപ്പെട്ടിയിലെ പണം തിരിമറി നടത്തുന്നതായ സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടെത്തി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി. 79 ലക്ഷത്തില്‍പ്പരം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ജൂണ്‍ 26-ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാജി വച്ചു.
ജൂണ്‍ 30-ന് ശുചിമുറികളില്‍ ഒളിപ്പിച്ച് വച്ച മോഷണ പണം പൊലീസ് കണ്ടെടുത്തു. ഏറ്റവും കൂടുതല്‍ പണം കൈക്കലാക്കിയത് സഹോദരീ ഭര്‍ത്താക്കന്മാരായ ലവ്കുശ് മിശ്രയും അനുകല്‍പ്പ് മിശ്രയുമായിരുന്നു. ഇതോടെ മോഷണ മുതലില്‍ നിന്ന് 2 കോടിയിലധികം പണവും സ്വര്‍ണ്ണവും കണ്ടെടുത്തു.
കൂടുതല്‍ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും കോലാഹലം തുടരുകയാണ്. അതോടൊപ്പം ക്ഷേത്രവുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദമോദിയുടേയും, ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭഗവതിന്‍റേയും പ്രതിച്ഛായകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്നു.
മോദിയും, മോഹന്‍ ഭഗവതും വിശ്വസിച്ച് ക്ഷേത്രഭരണമേല്‍പ്പിച്ച ചമ്പത് റായിയും അനില്‍ മിശ്രയുമാകട്ടെ സംശയത്തിന്‍റെ കുന്തമുനയിലാണ്. ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ലങ്കിലും അവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്. ഇവര്‍ രണ്ട് പേരും 1970-കളില്‍ ആര്‍.എസ്.എസിന്‍റെ സജീവ പ്രവര്‍ത്തകരും ക്രമേണ അതിന്‍റെ ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്നവരുമാണ്. 1990-കള്‍ മുതല്‍ രാമക്ഷേത്ര പ്രസ്ഥാനവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മോഹന്‍ ഭഗവത്, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മുഖ്യആതിഥേയര്‍ ചമ്പത് റായിയായിയും അനില്‍ മിശ്രയുമായിരുന്നു.
ക്ഷേത്രക്കൊള്ള പുറത്ത് വരാനിടയാക്കിയത് ആര്‍.എസ്.എസ്-ബി.ജെ.പി കുടുംബത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ പുകയുന്ന ശത്രുതയും ട്രസ്റ്റിനുള്ളിലെ ഇരു ഗ്രൂപ്പിലും പെട്ട പ്രമുഖര്‍ തമ്മിലുണ്ടായ ചേരിപ്പോരുമാണെന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനില്‍ മിശ്ര, പ്രത്യക ക്ഷണിതാവ് ഗോപാല്‍ റാവു എന്നിവരും ഇവരുമായി ബന്ധപ്പെട്ടവരും തമ്മിലുള്ള തര്‍ക്കങ്ങളാണ് അഴിമതിയും കൊള്ളയും പുറത്ത് വരാന്‍ കാരണമായതെന്ന് കരുതുന്നു. ഓരോ ഗ്രൂപ്പും മറ്റുള്ളവര്‍ തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്നുവെന്ന് ആരോപിക്കുകയും പരസ്പരം തെളിവുകള്‍ ശേഖരിക്കുവാന്‍ തുടങ്ങിയതോടെയുമാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ചേരിപ്പോരിന്‍റെ വേരുകള്‍ മോദിയും യോഗിയും തമ്മിലുള്ള ഉള്‍പ്പോരുകള്‍ വരെ നീളുന്നതായും ശ്രുതിയുണ്ട്. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അയോദ്ധ്യ മോഷണക്കഥകള്‍ പുറത്തേക്ക് വരുന്നത് യോഗി ആദിത്യനാഥിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് ലഭിക്കുന്ന സൂചന.
അയോദ്ധ്യയിലെ ഈ കുംഭകോണം ബി.ജെ.പി.-ആര്‍.എസ്.എസ് ധാര്‍മ്മിക ശ്രേഷ്ഠതക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നുവെന്നും അവര്‍ തമ്മിലുള്ള വൈരാഗ്യങ്ങള്‍ തുറന്നു കാട്ടിയിരിക്കുന്നുവെന്നും അനുയായികള്‍ അടക്കം പറയുന്നു. വലിയ അഭിമാനമായി അവതരിപ്പിക്കപ്പെട്ട രാമജന്മഭൂമി പ്രസ്ഥാനത്തിനേറ്റ വിശ്വാസക്കുറവിനെ എങ്ങിനെ അതിജീവിക്കാന്‍ കഴിയുമെന്നാണ് അവര്‍ നേരിടുന്ന വലിയ ചോദ്യം.
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ അയോദ്ധ്യയില്‍ നടന്ന ഈ കൊള്ള ബി.ജെ.പി. നേതൃത്വത്തിനേല്‍പ്പിച്ച ഞെട്ടലും ആഘാതവും ചില്ലറയല്ല.അത് ബി.ജെ.പിയുടെ മികച്ച പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍മാര്‍ക്ക് കടുത്ത തലവേദനയും സൃഷ്ടിച്ചിരിക്കുന്നു.
അയോദ്ധ്യാ കുംഭകോണം ബി.ജെ.പിയുടെ എതിരാളികള്‍ക്ക് വീണു കിട്ടിയ വടിയായി. കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ കൊള്ളയെ ‘മഹാപാപം’ എന്നും ഹിന്ദുക്കളുടെ വിശ്വാസത്തോടുള്ള ക്രൂരമായ വഞ്ചന എന്നുമാണ് വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ മൗനവലംബിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ അവര്‍ ചോദ്യം ചെയ്യുന്നു. ശ്രീരാമനെ അധികാരം പിടിച്ച് പറ്റാന്‍ മാത്രം ഉപയോഗിക്കുന്നുവെന്ന തങ്ങളുടെ ആരോപണം വ്യക്തമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നു.
എന്തായാലും രാജ്യത്ത് പൂര്‍ണ്ണ ആധിപത്യം നേടിയതോടെ സുതാര്യതയും മെച്ചപ്പെട്ട ഭരണവും ബി.ജെ.പി. യില്‍നിന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് അയോദ്ധ്യയിലെ ക്ഷേത്രക്കൊള്ള.
എതിരാളികളുടെ രാഷ്ട്രീയ ചെളിവാരിയെറിയലുകള്‍ക്കപ്പുറം ബി.ജെ.പി. വിശ്വാസ്യതയുടെ വലിയ വെല്ലുവിളിയാണ് ഇതിലൂടെ നേരിടുന്നത്. സമീപകാലത്തുണ്ടായ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.സി. പുനഃപരീക്ഷ പരിശോധന തുടങ്ങി തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളുടേയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
UP, Ayodhya Sreerama temple, robbery, prime minister Narendra modi, chief minister yogi adhithyanath, RSS, BJP,congress, NDA,





























