കൊച്ചി : അനധികൃത സാമ്പത്തിക ഇടപാടുകളിലും മാസപ്പടി കേസിലും അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), സി പി എം പോളിററ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരെ ഗുരുതരമായ കണ്ടെത്തെലുകൾ അടങ്ങിയ വാർത്താക്കുറിപ്പ് പുറത്തിറക്കി.
കഴിഞ്ഞ മെയ് 27-ന് വീണയുടെയും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ പുതിയ വിവരങ്ങൾ ശേഖരിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
മെയിൽ നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറി കണ്ടെത്തിയിരുന്നു. ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ച തുകകൾ, വിദേശത്തേക്ക് കടത്തിയ തുക എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറിയിലെ വിവരങ്ങൾ അനുസരിച്ച് വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) അയച്ചിട്ടുണ്ടെന്ന് വ്യക്തമായി. വിദേശ കറൻസിയായ ദിർഹത്തിലും ഇന്ത്യൻ രൂപയിലും നടത്തിയ സാമ്പത്തിക വിവരങ്ങളാണ് ഡയറിയിലുള്ളത്. ഹവാല മാർഗ്ഗങ്ങളിലൂടെയാണ് ഈ പണമിടപാടുകൾ നടന്നതെന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചതായും ഇ ഡി അവകാശപ്പെടുന്നു.
വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചതിൽ വൈഫൈ റൂട്ടറിനായി മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിൻ്റെ ചിത്രം കണ്ടെത്തി. ഇൻ്റർനെററ് അധിഷ്ഠിത കോളുകൾ വഴി രഹസ്യ ആശയവിനിമയം നടത്തുന്നതിനാണ് ഈ രീതി ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.
വ്യക്തമായ വരുമാന സ്രോതസ്സുകൾക്ക് അപ്പുറത്തുള്ള വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്. ഡയറിയിൽ പേരുള്ള മുഴുവൻ വ്യക്തികളെയും വ്യാജ സിം നൽകിയ ആളെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്തു വരികയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി എം എൽ എ) കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം.വീണ വിജയനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചു വരുത്തുകയും മൊഴിയെടുക്കുകയും ചെയ്യും.
കണ്ടെത്തിയ ഹവാല ഇടപാടുകളുടെ ഉറവിടവും പണം കൈപ്പറ്റിയവരെയും കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ തെളിവുകളും കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
നിയമവിരുദ്ധമായി സമാഹരിച്ചതാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്വത്തുക്കളും അക്കൗണ്ടുകളും കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഏജൻസി കടന്നേക്കാം.അന്വേഷണം പൂർത്തിയാക്കി ഇ ഡി കോടതിയിൽ വിചാരണയ്ക്കായുള്ള അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
ഈ കേസ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുമെന്ന കാര്യം തീർച്ചയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്‍റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.ഇ ഡി അന്വേഷണം മകളിലേക്ക് കൂടുതൽ മുറുകുന്നത് പ്രതിപക്ഷത്തിന് വരും ദിവസങ്ങളിൽ പ്രതിരോധം തീർക്കാൻ പ്രയാസമുണ്ടാക്കും.
സാമ്പത്തിക ആരോപണങ്ങൾ ഉയരുന്നത് ഇടതു മുന്നണിയെയും സി പി എമ്മിനെയും പ്രതികൂലമായി ബാധിക്കും. വ്യക്തിപരമായോ കുടുംബപരമായോ ഉയരുന്ന ഇത്തരം ആരോപണങ്ങൾ പിണറായി വിജയന്‍റെ രാഷ്ട്രീയ നേതൃത്വത്തിലുള്ള പിടി അയയ്ക്കാൻ ഇടയാക്കുമെന്നും വിലയിരുത്താം.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ബി ജെ പി സർക്കാരിൻ്റെ നീക്കമാണിതെന്ന് സി പി എം തുടർന്നും വാദിക്കും. രാഷ്ട്രീയ നാടകമാണിതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടുമെന്ന വിശദീകരണവും അവർ ആവർത്തിക്കും.
ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പിണറായി വിജയൻ, മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശരിവെയ്ക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും കോൺഗ്രസും യു ഡി എഫും ബി ജെ പിയും ആരോപിക്കുന്നു. വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച് വരും ദിവസങ്ങളിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് അവരുടെ നീക്കം.
പത്രക്കുറിപ്പിലൂടെ ഇ ഡി പുറത്തുവിട്ട വിവരങ്ങൾ കേസിന് പുതിയൊരു മാനമാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നിയമപോരാട്ടങ്ങളും രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും സംസ്ഥാനത്ത് ശക്തമാകും.































