വേണ്ടത് മദ്യനയത്തിലെ സമ്പൂർണമായ പൊളിച്ചെഴുത്ത്‌

കൊച്ചി :”കേരളത്തിന് വേണ്ടത് മദ്യനയത്തിലെ സമ്പൂർണമായ പൊളിച്ചെഴുത്താണ്. കപടസദാചാരം ഒഴിവാക്കി, വിശദമായ ചർച്ചകളിലൂടെയായിരിക്കണം ഇത് രൂപപ്പെടുത്തേണ്ടത്. കേരളം കാണാനെത്തുന്നവരെല്ലാം വെള്ളമടിക്കാനാണ് എന്ന പതിവ് സങ്കൽപ്പത്തിൽ നിന്ന് മാറിയുള്ള ചിന്തകളും വേണം.” മധ്യപ്രവർത്തകൻ ജാവേദ് പർവേഷ്  ഫേസ്ബുക്കിലെഴുതുന്നു.
 
“സർക്കാറിൻ്റെ വരുമാനം,ജനങ്ങളുടെ ആരോഗ്യം തുടങ്ങി വിവിധ ഘടകങ്ങളെ നോക്കിയായിരിക്കണം മദ്യനയം രൂപപ്പെടേണ്ടത്. മദ്യക്കോളകൾക്ക് മാത്രമല്ല, ബീയറിനും വൈനിനും നികുതി കുറച്ച് ഇവയെ എല്ലാ ബുത്തിക് ഹോട്ടലുകളിലും കഫെകളിലും എത്തിക്കുകയാണ് വേണ്ടത്. ടൂറിസം മേഖലയെ സോൺ തിരിച്ച് , വർക്കലക്കും കോവളത്തിനും ഫോർട് കൊച്ചിക്കും മിനിമം ലൈസൻസ് ഫീ നൽകി റസ്റ്ററൻറുകളിൽ ബീയറും വൈനും നൽകാൻ സംവിധാനം ഒരുക്കണം”  ജാവേദ്  തുടരുന്നു.

പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:-

ത്തുപതിനഞ്ചു കൊല്ലം മുൻപ് ബെക്കാർഡി ബ്രീസർ കേരള വിപണിയിൽ ഇറങ്ങാൻ പോയപ്പോൾ ഒരു പത്രം നൽകിയ തലക്കെട്ട് മദ്യക്കോള കേരളത്തിൽ വരുന്നു എന്നായിരുന്നു.

പള്ളിയും സംഘവും സമരം നടത്തി അത് അന്ന് ഇല്ലാതായി. യഥാർത്ഥത്തിൽ വീര്യം കുറഞ്ഞ മദ്യം പ്രോൽസാഹിപ്പിക്കണമെന്ന് പറയുന്പോഴും ഇത്തരം മദ്യക്കോളകൾക്ക് കാര്യമായ മാർക്കറ്റ് ഇല്ല എന്നതാണ് സത്യം.

അതോടൊപ്പമുള്ള മറ്റൊരു യാഥാർത്ഥ്യമാണ് പുതിയ തലമുറ മുൻ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾമദ്യം കുറച്ചാണ് ഉപയോഗിക്കുന്നത് എന്നതും.

പഠനം അനുസരിച്ച് ജെൻ സി തൊട്ടുമുൻപുള്ള മില്ലേനിയലിനേക്കാൾ കുറച്ചാണ് മദ്യം ഉപയോഗിക്കുന്നത്.അവർ ജെൻ എക്സിനേക്കാളും കുറച്ച്. അവർ ബൂമേഴ്സിനേക്കാളും കുറച്ച്. പിന്നീട് അവർ ക്യാച്ച് അപ് ചെയ്താലും മുൻതലമുറയേക്കാളും കുറവാണ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

തലമുറകൾ മാറുമ്പോൾ  കൂതറത്വം  കുറയുന്നുമെന്നത് യാഥാർത്ഥ്യമാണ്. മുതിർന്ന തലമുറക്ക് സോബർ സോഷ്യലൈസിങ് എന്നത് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു.
കുറച്ചു കാലം മുൻപ് ട്രിവാൻഡ്രം ക്ലബ്ബിൽ ഒരു ചങ്ങാതിയുടെ അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിന് പോയി. അമ്മൂമ്മ കസവുടുത്ത് നടുവിലിക്കുന്നു.വന്നവരെല്ലാം ചുറ്റുമിരുന്നു പൊരിഞ്ഞ വെള്ളമടി.
സർക്കാറിൻ്റെ വരുമാനം,ജനങ്ങളുടെ ആരോഗ്യം തുടങ്ങി വിവിധ ഘടകങ്ങളെ നോക്കിയായിരിക്കണം മദ്യനയം രൂപപ്പെടേണ്ടത്. മദ്യക്കോളകൾക്ക് മാത്രമല്ല, ബീയറിനും വൈനിനും നികുതി കുറച്ച് ഇവയെ എല്ലാ ബുത്തിക് ഹോട്ടലുകളിലും കഫെകളിലും എത്തിക്കുകയാണ് വേണ്ടത്.
ടൂറിസം മേഖലയെ സോൺ തിരിച്ച് , വർക്കലക്കും കോവളത്തിനും ഫോർട് കൊച്ചിക്കും മിനിമം ലൈസൻസ് ഫീ നൽകി റസ്റ്ററൻറുകളിൽ ബീയറും വൈനും നൽകാൻ സംവിധാനം ഒരുക്കണം.

മദ്യക്കോളകൾ എൻട്രി ലെവൽ മദ്യമായിട്ടാണ് തുടങ്ങിയത് തന്നെ. ഇത് വഴി മറ്റു മദ്യത്തിലേക്ക് പുതുകുടിയൻമാരെ പുരോഗമിപ്പിക്കാം എന്നതായിരിക്കും കമ്പനികളുടെയും വിചാരം. മൊളാസസ് കലക്കി കളറിടിച്ച് വിടുന്ന കൂതറകളിൽ നിന്ന് ഗുണമേൻമയുള്ള സ്കോച്ച്,സിംഗിൾ മാൾട്ട് എല്ലാവർക്കും പ്രാപ്യമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.അതോടൊപ്പം കുടിക്കുകയാണെങ്കിൽ ലഹരികുറഞ്ഞ മദ്യം- ബീയർ,വൈൻ- ഉപയോഗിക്കാൻ പ്രോൽസാഹനം നൽകുകയും. നികുതി സ്ലാബും ലഹരിക്ക് അനുസൃതമാക്കണം.

സമ്പൂർണ  മദ്യരോധനം ഒരു ദുരന്തമാണ് എന്നറിഞ്ഞ് പലരും അതിൽ നിന്ന് പിൻമാറുകയാണ്. മിസോറം പോലെ സുന്ദരമായ സംസ്ഥാനം അതിർത്തികടന്നെത്തുന്ന സിന്തറ്റിക് ലഹരിയുടെ പിടിയിലാണ്. ജനസംഖ്യാനുപാതം നോക്കിയാൽ എച്ച് ഐ വി രാജ്യത്ത് തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
ജീവിതമൂല്യങ്ങളെക്കുറിച്ച് വ്യക്തതയുള്ള ക്രിസ്ത്യൻ സംസ്ഥാനമാണ് ഇതെന്നും ഓർക്കണം.പഴങ്ങളിൽ നിന്നുള്ള വൈനുകൾക്ക് പുതിയ മദ്യനയത്തിലൂടെ മിസോറം ഇപ്പോൾ ഇളവ് നൽകിയിരിക്കുകയാണ്. ടൂറിസ്റ്റുകൾക്ക് മദ്യംകൊണ്ടുവരുന്നതിൽ ഇളവുണ്ട്.
വി.ഡി.സതീശൻ സർക്കാർ ചെയ്യേണ്ടത് ഇപ്പോൾ നൽകിയ നികുതി ഇളവ് ബീയറിനും വൈനിനും കൂടി നൽകുക എന്നതാണ്.
കേരളത്തിന് വേണ്ടത് മദ്യനയത്തിലെ സമ്പൂർണമായ പൊളിച്ചെഴുത്താണ്.കപടസദാചാരം ഒഴിവാക്കി, വിശദമായ ചർച്ചകളിലൂടെയായിരിക്കണം ഇത് രൂപപ്പെടുത്തേണ്ടത്. കേരളം കാണാനെത്തുന്നവരെല്ലാം വെള്ളമടിക്കാനാണ് എന്ന പതിവ് സങ്കൽപ്പത്തിൽ നിന്ന് മാറിയുള്ള ചിന്തകളും വേണം.

ഭൂട്ടാനിലെ അഞ്ചാം രാജാവിൻ്റെ കിരീടധാരണത്തോടനുബന്ധിച്ച് ആ കുഞ്ഞൻ രാജ്യം ഉണ്ടാക്കിയ കെ-5 എന്ന ഹിമാലയൻ വിസ്കിയെപ്പോലെ ഒന്ന് കേരളത്തിനും ആലോചിക്കാവുന്നതാണ്. സ്കോട്ട്ലൻഡിൽ നിന്നുള്ള ഇറക്കുമതി മദ്യത്തിൽ ഭൂട്ടാനീസ് ഗ്രെയിൻ സ്പിരിറ്റ് ചേർത്ത് ഒപ്പം ഹിമാലയസാനുക്കളിലെ സ്പ്രിങ് വാട്ടറും ചേർത്തുള്ള സാധനം. പത്തുവർഷത്തെ വിജയൻ്റെ ഭരണത്തിൽ സെക്രട്ടറിയേറ്റിനു മുൻപിലെ റോഡെല്ലാം കണ്ണാടിപോലെ ആയിട്ടുണ്ടെന്നും ആമഴിയഞ്ചാൻ തോട്ടിലൂടെ തെളിനീരാണ് ഒഴുകുന്നത് എന്നുമാണ് അന്തംസ് പറയുന്നത്. സ്പ്രിങ് വാട്ടറിന് തുല്യമായതിന് മുട്ടുണ്ടാകില്ല.

നികുതി ഇളവ് ലഭിച്ച സാഹചര്യത്തിൽ ബക്കാർഡിക്കാർ സ്ഥിരം കുറ്റികളിൽ നിന്ന് മാറി മാർഗരിറ്റയും എക്സ്പ്രസോ മാർട്ടിനിയും പിനാകൊളാഡയും സർക്കാർ പറഞ്ഞ പത്തു ശതമാനം സ്പിരിറ്റിനുള്ളിലാക്കി കുപ്പിയാക്കി റെഡി ടു ഡ്രിങ്ക് പരുവത്തിലെത്തിക്കുമെന്ന് കരുതുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News