ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് തുടക്കമിടുന്ന മുൻ ഐ പി എസ് ഓഫീസറും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കെ. അണ്ണമലയ്ക്ക് വ്യാപക പിന്തുണ.
ബി.ജെ.പി വിട്ട അദ്ദേഹത്തിൻ്റെ ‘വി ദ ലീഡേഴ്‌സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച സന്നദ്ധ സേനാ രജിസ്‌ട്രേഷൻ്റ ആദ്യ മണിക്കൂറിൽതന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തി. 8,68,676 പേർ ഇതിനോടകം ഇതിൽ ചേർന്നു എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്.
അൻപതോളം പ്രാദേശിക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. സാധാരണക്കാരെ രാഷ്ട്രീയത്തിൽ സജീവമാക്കാനും അഴിമതിരഹിതമായ സാഹചര്യം ഒരുക്കാനുമാണ് ലക്ഷ്യമെന്ന് അണ്ണാമലൈ വിശദീകരിക്കുന്നുണ്ട്.
വൈകാതെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയായി ഈ സംഘം രൂപാന്തരപ്പെട്ടേക്കും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

സിനിമാ താരം രജനീകാന്തിന്‍റെ ആശീർവാദത്തോടെയാണ് പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. രജനീകാന്തിന്‍റെ ഭാര്യ ലത, ‘മക്കൾ മേട’ എന്ന പേരിൽ ഒരു സാമൂഹ്യ പോരാട്ട വേദിക്ക് രൂപം നൽകിയതും ഇതിൻ്റെ ഭാഗമാണ്.
ദ്രാവിഡ രാഷ്ടീയം നിലനിൽക്കുന്ന തമിഴ് നാട്ടിൽ നടൻ വിജയ് വിജയം വരിച്ച സാഹചര്യത്തിലാണ് അണ്ണാമലൈയുടെ പരീക്ഷണം. ബി.ജെ.പി തമിഴ്‌നാട്ടിൽ വേണ്ടത്ര വേരുപിടിക്കില്ലെന്ന് തെളിഞ്ഞതാണ് അദ്ദേഹം ഈ സാഹസത്തിന് പ്രേരിപ്പിച്ചത്.
ബിജെപിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ സമൂഹമാധ്യമമായ എക്സിലെ ബയോ അണ്ണാമലൈ മാററിയെഴുതി.‘നല്ല രാഷ്ട്രീയം തേടുന്ന സാധാരണക്കാരൻ’ എന്നാണ് അതിലെ വിശേഷണം.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ആറുവർഷമായുള്ള ബിജെപി ബന്ധം അണ്ണാമലൈ അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു.
രാഷ്ട്രീയ നിലപാടുകൾ പഠിപ്പിക്കാൻ എപിജെ അബ്ദുൽ കലാം സെന്റർ ഫോർ പൊളിറ്റിക്സ് എന്ന സ്ഥാപനം അദ്ദേഹം കോയമ്പത്തൂരിൽ ആരംഭിക്കും.
ഐ പി എസ് ഓഫിസറായിരുന്ന അണ്ണാമലൈ ജോലി രാജിവച്ച് ബിജെപിയിൽ ചേർന്നത് 2020ലാണ്. ആഴ്ചകൾക്കുള്ളിൽ തന്നെ സംസ്ഥാന വൈസ് പ്രസിഡണ്ടായി.തൊട്ടടുത്ത വർഷം പ്രസിഡണ്ടായി. പിന്നീട് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. അന്നു മുതൽ അസ്വസ്ഥനാണ് അണ്ണാമലൈ. അത് പിന്നീട് അഭിപ്രായ ഭിന്നതയായി വളരുകയായിരുന്നു.































