കൊച്ചി : കരിമണൽ കമ്പനിയായ സിഎംആര്‍എല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
പിണറായി വിജയന്‍റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ തിരച്ചിലിൽ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണ്.
സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് തിരച്ചില്‍ നടന്നത്.
കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെൻ്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.
അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്.
വീണ വിജയന്‍റെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്‌സാലോജിക് സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായും വെളിപ്പെട്ടിരുന്നു.
പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത് അടക്കം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു.പ്രതികളുടെ ഫോട്ടോയും പൊലീസ് നേതാക്കള്‍ക്ക് കൈമാറി.
ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷവുമുണ്ടായി. മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. പ്രതികളെ കിട്ടിയാല്‍ പിന്നെ പാര്‍ട്ടി ഓഫിസില്‍ കയറേണ്ട കാര്യമില്ലെന്നും വെങ്കടേഷ് പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ‘ തളര്‍ത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ അത് പിന്നീട് പറയാം’ പിണറായി വിജയന്‍ പറഞ്ഞു.































