ഡോ ജോസ് ജോസഫ്..
മലയാളത്തിലെ ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2013 ൽ ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തിയ ദൃശ്യം.
സാവധാനത്തിൽ തുടങ്ങി ആദ്യ പകുതിയിൽ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും വികസിപ്പിച്ച്, പിന്നീട് അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്കും സസ്പെൻസിലേക്കും കടക്കുന്ന ദൃശ്യം ഒന്നിലെ ശൈലി 2021-ൽ കോവിഡ് കാലത്ത് ഒടിടിയായി റിലീസ് ചെയ്ത ദൃശ്യം രണ്ടിലും സംവിധായകൻ തുടർന്നു.
അഞ്ച് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടി എന്ന സാധാരണക്കാരനും അയാളുടെ കുടുംബവും മൂന്നാമതും തിയേറ്ററുകളിൽ എത്തുമ്പോൾ കഥാപാത്രങ്ങളെ കൂടുതൽ പരിചയപ്പെടുത്തേണ്ടതില്ല. ജോർജു കുട്ടിയും റാണിയും അഞ്ജുവും അനുവും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്.

ദൃശ്യം മൂന്നിലെ ട്വിസ്റ്റുകൾ എങ്ങനെയായിരിക്കുമെന്ന് ആരാധകർക്കിടയിൽ പല സിദ്ധാന്തങ്ങളും ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്നു.ദൃശ്യം മൂന്നിൽ ആദ്യ രണ്ട് ദൃശ്യം ചിത്രങ്ങളിലേതിനെക്കാൾ ട്വിസ്റ്റുകൾ കുറവാണ്.
തുടക്കം മുതലെ ട്വിസ്റ്റോട് ട്വിസ്റ്റ് പ്രതീക്ഷിക്കേണ്ടതില്ല.പക്ഷെ രണ്ടാം പകുതിയിലെ ട്വിസ്റ്റുകൾ പ്രേക്ഷകൻ്റെ കൈയ്യടി നേടും.ജോർജ്കുട്ടിക്ക് ഒപ്പമുണ്ടാകുമെന്ന് കരുതിയ ചില കഥാപാത്രങ്ങളുടെ ഭാവമാറ്റം ഞെട്ടിക്കും.
ദൃശ്യം 3-ൽ, ജീത്തു ജോസഫ് പ്രധാന കഥാപാത്രത്തിൻ്റെ വൈകാരിക പരിണാമത്തിലേക്ക് കൂടി കഥയെ വഴിതിരിച്ചു വിടുന്നു.

മക്കളോട് ഉത്തരവാദിത്വബോധമുള്ള അച്ഛനാണെങ്കിലും പഴയ ക്ലാസ്സിക് ക്രിമിനൽ ഇപ്പോഴും അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.
ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചു കുടുംബം. അതാണ് വെറും സാധാരണക്കാരനായ, നാലാം ക്ലാസ്സുകാരൻ ജോർജ്കുട്ടിയുടെ (മോഹൻലാൽ )ലോകം. കുടുംബത്തെ സംരക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും.
അവിടെ ശരികൾ മാത്രമെ അയാളുടെ മുന്നിലുള്ള.ആദ്യ ദൃശ്യത്തിലെ വരുൺ പ്രഭാകറിൻ്റെ കൊലപാതകവും ആറ് വർഷത്തിനു ശേഷം രണ്ടാം ദൃശ്യത്തിലെ പോലീസ് അന്വേഷണവും ആദ്യ പത്ത് മിനിറ്റിൽ ടൈറ്റിൽ ക്രെഡിറ്റിൽ ഫ്ലാഷ്ബാക്ക് ആയി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.
ദൃശ്യം.രണ്ടാം ഭാഗത്തിൽ, ജോർജ്ജ്കുട്ടി തൻ്റെ യഥാർത്ഥ ജീവിതം ചില മാറ്റങ്ങളോടെ കഥയാക്കി ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചതായി പ്രേക്ഷകർ. കണ്ടു. മൂന്നാം ഭാഗത്തിൽ, എഴുത്തുകാരൻ വിനയചന്ദ്രൻ്റെ സഹകരണമില്ലാതെ തന്നെ ദൃശ്യം എന്ന ആ സിനിമ ഒരു പുതുമുഖ സംവിധായകൻ്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തുന്നു.

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ നിരപരാധിയായ ഒരു കുടുംബത്തെ പോലീസ് വേട്ടയാടിയതല്ല സിനിമയുടെ കഥ. സൂപ്പർ സ്റ്റാർ മോഹൻകുമാർ (ബിജു മേനോൻ) നായകനായ ചിത്രം തെറ്റ് ചെയ്ത ഒരു കുടുംബത്തെ പോലീസ് പിന്തുടരുന്ന കഥയാണ് പറഞ്ഞത്. ഭാര്യ റാണിയുടെ (മീന) പേരിൽ ജോർജ്കുട്ടി നിർമ്മിച്ച ചിത്രം 100 കോടി ക്ലബ്ബിൽ കയറി.
ഇന്ന് സിനിമയെ സ്നേഹിക്കുന്ന, കേബിൾ ടിവി നടത്തുന്ന സാധാരണക്കാരനല്ല ജോർജ്കുട്ടി .വിജയിയായ സിനിമാ നിർമ്മാതാവാണ് അയാൾ. സാമൂഹിക ബന്ധങ്ങൾ വികസിച്ചു. വരുൺ പ്രഭാകർ കൊലക്കേസ് ഏതാണ്ട് അവസാനിച്ച നിലയിലാണ്.
പോലീസിന് അന്വേഷണത്തിൽ താല്പര്യം നഷ്ടപ്പെട്ടു. ടെക്നിക്കലായി കേസ് അവസാനിച്ചിട്ടില്ലെങ്കിലും പ്രായോഗികമായി അവസാനിച്ച മട്ടിലാണ്. ഐ ജി ഗീതാ പ്രഭാകർ (ആശാ ശരത് ) ഇതങ്ങനെ വിട്ടുകളയുമോ എന്ന് ജോർജ്കുട്ടിക്ക് സംശയമുണ്ടെങ്കിലും അവർ ഡിപ്രഷന് അടിമയായി അമേരിക്കയിൽ കഴിയുകയാണ്.
ഗീതയുടെ സാത്വികനായ ഭർത്താവ് പ്രഭാകറെ (സിദ്ദിഖ് ) സംശയിക്കേണ്ട കാര്യമില്ല. ന്യൂസ് മലയാളം ചാനലിലെ വനിതാ റിപ്പോർട്ടർ ( വീണ നന്ദകുമാർ) ചില അന്വേഷണങ്ങൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയും വരുൺ പ്രഭാകർ കൊലക്കേസ് ഇടക്കിടെ കുത്തിപ്പൊക്കും. എല്ലാത്തിനും ധൈര്യം പകർന്ന് അഡ്വ.രേണുക ( ശാന്തി മായാദേവി ) ജോർജ്കുട്ടിക്ക് ഒപ്പമുണ്ട്.

എങ്കിലും ജോർജ്കുട്ടി വൈകാരികമായ ചില അസ്വസ്ഥതകൾ നേരിടുന്നു. മക്കൾ അവരുടെ അച്ഛൻ ഒരു ക്രിമിനലാണോ എന്ന് ചിന്തിച്ചാലോ എന്നാണ് അയാളുടെ ഭയം.ഒരു ക്രിമിനലാണോ എന്ന് അയാൾ തന്നെ സ്വയം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.ഇതിൽ നിന്നെല്ലാം അകന്നു മാറി മൂത്ത മകൾ അഞ്ജുവിൻ്റെ (അൻസിബ ഹസ്സൻ ) വിവാഹം നടത്താനാണ് ജോർജുകുട്ടിയുടെ പ്രഥമ ശ്രദ്ധ.
വരൻ നാട്ടിൽ നിന്ന് തന്നെ വേണമെന്ന് അയാൾക്ക് നിർബ്ബന്ധമാണ്. വരുന്ന ആലോചനകളെല്ലാം അലസിപ്പോകുന്നു. ഇതോടെ ചില ആളുകൾ ഇപ്പോഴും തൻ്റെ പിന്നിലുണ്ടെന്ന് അയാൾ മനസ്സിലാക്കുന്നു. പോലീസാണെങ്കിൽ ഏറെക്കുറെ നിശബ്ദവുമാണ്.
പോലീസിൽ നിന്നും വ്യക്തമായ നടപടിയൊന്നുമില്ലാതിരിക്കുമ്പോ

മുമ്പ് ആരാണ് പ്രശ്നം?, എന്താണ് പ്രശ്നം എന്ന് ജോർജുകുട്ടിക്ക് ഉറപ്പുണ്ടായിരുന്നു.എന്നാൽ ദൃശ്യം മൂന്നിൽ അതില്ല.ജോർജ്കുട്ടി എന്ന ക്ലാസിക് ക്രിമിനൽ അതിബുദ്ധിമാനാണോ? അതോ ഭാഗ്യം കൊണ്ടും സാമാന്യബുദ്ധി കൊണ്ട് ആസൂത്രണം ചെയ്യാൻ സമയം കിട്ടിയതുകൊണ്ടും മാത്രം മുമ്പ് രക്ഷപെട്ടതാണോ?
മുൻ ദൃശ്യം ചിത്രങ്ങളിലെത് പോലെ ദൃശ്യം മുന്നിൽ എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് ജോർജ്കുട്ടി സ്വാഭാവികമായി ഒന്നും ആസൂത്രണം ചെയ്യുന്നില്ല. സ്വന്തം പെൺമക്കളുടെ ഭാവി ജീവിതത്തെ പ്രായോഗികമായി നോക്കിക്കാണുന്ന, വൈകാരികമായി പ്രതികരിക്കുന്ന ഒരച്ഛനെയാണ് ക്ലൈമാക്സിൽ കാണുന്നത്. അത് പ്രേക്ഷകരെ ഞെട്ടിക്കും.
മോഹൻലാലിൻ്റെ അതുല്യ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രേക്ഷകർ ആദ്യാവസാനം ജോർജ് കുട്ടിക്കൊപ്പം സഞ്ചരിക്കുന്നു. ജോർജ്കുട്ടിയുടെ വൈകാരികമായ പരിണാമങ്ങൾ മോഹൻലാൽ അനായാസം അവതരിപ്പിച്ചു.

ജോർജുകുട്ടിയുടെ ഭാര്യ റാണിയായി മീനയും ട്രോമയിലൂടെ കടന്നുപോകുന്ന മകൾ അഞ്ജുവായി അൻസിബയും പെടപ്പുള്ള മകൾ അനുവായി എസ്തർ അനിലും മികച്ച പ്രകടനം കാഴ്ചവെച്ചു..മുരളി ഗോപിയും ഗണേഷ് കുമാറും രണ്ടാം ഭാഗത്തിലെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു.
ദൃശ്യം മൂന്നിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന പ്രഭാകർ ആദ്യ രണ്ട് ദൃശ്യങ്ങളിൽ നിന്നും വ്യത്യസ്തനാണ്. ദൃശ്യം മുന്നിൽ ആശ ശരത്തിന് കാര്യമായൊന്നും ചെയ്യാനില്ല. എങ്കിലും ഗീതാ പ്രഭാകർ ദൃശ്യം നാലിൻ്റെ സൂചന നൽകുന്നു. ദൃശ്യം രണ്ടിൽ ഇല്ലാതിരുന്ന സഹദേവൻ (കലാഭവൻ ഷാജോൺ) ദൃശ്യം മുന്നിൽ വരുമ്പോൾ മേക്കപ്പ് ഒരു പ്രശ്നമാണ്. പക്ഷെ പ്രകടനം വളരെ മികച്ചതാണ്.
പോലീസ് ഓഫീസറുടെ വേഷം ഇർഷാദ് മികച്ച രീതിയിൽ അവതരിപ്പിച്ചു, വീണ നന്ദകുമാറിൻ്റെ ഡയലോഗ് ഡെലിവറി നന്നല്ല.ദിനേശ് പ്രഭാകർ, അജിത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രൻ കൃഷ്ണ പ്രഭ, ശ്രീകാന്ത് മുരളി, ആദം അയൂബ് ,ലിഷോയി എന്നിവരെല്ലാം ചെറിയ വേഷങ്ങളാണ് അവതരിപ്പിക്കുന്നത്.
ജീത്തുവിൻ്റെ കഴിഞ്ഞ വർഷം ഇറങ്ങിയ മിറാഷും ഈ വർഷം റിലീസ് ചെയ്ത വലതുവശത്തെ കള്ളനുമായി താരതമ്യപ്പെടുത്തുമ്പോൾ ദൃശ്യം മൂന്നിൻ്റെ മേക്കിംഗ് ഏറെ മികച്ചതാണ്. വർഷങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ സ്വാഭാവികമായ പരിണാമം വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ ജീത്തു ജോസഫിൻ്റെ തിരക്കഥ വിജയിച്ചിട്ടുണ്ട്.
ജോർജ്ജ്കുട്ടി സ്വയം ഒരു ക്രിമിനലായി ചിന്തിച്ച് ആശങ്കപ്പെടുന്നതും കഥാപാത്രത്തിൻ്റെ വൈകാരിക പരിണാമവും തിരക്കഥയ്ക്ക് ഒരു പുതിയ മാനം നൽകുന്നു.തിരക്കഥയും മോഹൻലാലിൻ്റെ പ്രകടനവുമാണ് ചിത്രത്തിൻ്റെ ശക്തി. എന്നാൽ സംഭാഷണങ്ങൾ നാടകീയമാണ്.
സതീഷ് കുറുപ്പിൻ്റെ ഛായാഗ്രഹണവും അനിൽ ജോൺസണിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ മൂഡിനോട് ചേർന്നു പോകുന്നതാണ്.വി എസ് വിനായകാണ് എഡിറ്റർ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് 159 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചത്.
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































