മുഖ്യമന്ത്രി ഞായറാഴ്ച ? സതീശന് വേണ്ടി ഘടകകക്ഷികള്‍

തിരുവനന്തപുരം: ഐക്യമുന്നണിയുടെ മുഖ്യമന്ത്രി ആരാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചേക്കും.

കോണ്‍ഗ്രസ് എം എല്‍ എമാരേയും നേതാക്കളേയും കണ്ട എ ഐ സി സി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.  നാളെ അവർ ഹൈക്കമാൻ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഘടകകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും നിരീക്ഷകര്‍ മനസ്സിലാക്കി.

മുഖ്യമന്ത്രി സ്ഥാനത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വേണു ഗോപാലിനായിരുന്നു സ്വാധീനം. അതിനാല്‍ തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ജയിച്ച് വന്നിട്ടുണ്ട്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷത്തിന്‍റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് സതീശന്‍ പക്ഷം പറയുന്നുണ്ട്. 23 പേരുടെ പിന്തുണയുണ്ടെന്നാണ് രമേശ് വിഭാഗം അവകാശപ്പെടുന്നത്.

അതേസമയം എം എല്‍ എമാരുടെ മാത്രം പിന്തുണ കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കരുത് എന്നാണ് സതീശന്‍ പക്ഷം ആവശ്യപ്പെടുന്നത്. ഘടകകക്ഷി നേതാക്കളുടെ പിന്തുണ സതീശനുണ്ട്. മുസ്ലീം ലീഗ് പരസ്യമായി തന്നെ സതീശനുള്ള പിന്തുണ വ്യക്തമാക്കി.

എം എല്‍ എമാരില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം എന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.ആര്‍ എസ് പി, സി എം പി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ വിഭാഗങ്ങളുടെ പിന്തുണയും സതീശനാണ്. ആര്‍ എം പി, കെ ഡി പി എന്നീ കക്ഷികള്‍ നിലപാട് പറഞ്ഞിട്ടില്ല.

അതിനിടെ മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, വേണുഗോപാലിന് പരസ്യ പിന്തുണയുമായി വന്നു. എ ഐ സി സി നിരീക്ഷകരോടും സുധാകരന്‍ ഇത് വ്യക്തമാക്കി.വി എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളോടും എ ഐ സി സി നിരീക്ഷകര്‍ ചര്‍ച്ച നടത്തിയിരുന്നു.

വേണുഗോപാലിൻ്റെ വരവ് തടയാന്‍ രമേശ് ചെന്നിത്തലയും സതീശനും കൈകോര്‍ത്തേക്കും എന്ന സൂചനകളുമുണ്ട്. എംഎല്‍എമാരുടെ പിന്തുണയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നിത്തല തന്നെയാണ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രി പദം സംബന്ധിച്ച് സതീശന്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ചെന്നിത്തല വിഭാഗത്തിന്‍റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ആഭ്യന്തരമോ ധനവകുപ്പോ പോലുള്ള പ്രധാന വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും സതീശന് വിട്ടുകൊടുത്തേക്കും.

അതിനിടെ അണികള്‍ ചേരിതിരിഞ്ഞ് അവരവരുടെ നേതാക്കള്‍ക്കായി തെരുവിലിറങ്ങുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്യുന്നുണ്ട്.

നിയമസഭയിൽ ആകെയുള്ള 140 സീറ്റില്‍ 102 സീറ്റും യു ഡി എഫിനാണ്. എല്‍ ഡി എഫ് 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ചരിത്രത്തിലാദ്യമായി എന്‍ ഡി എയ്ക്കായി മൂന്ന് സീറ്റ് ലഭിച്ചു. ചാത്തന്നൂര്‍, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News