തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചുമതലപ്പെടുത്തി.
ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്ന് വി.ഡി.സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചെന്നാണ് സൂചന.
തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. മന്ത്രിയായി ഇരിക്കാൻ താനില്ലെന്നും വെറും എംഎൽഎ ആയി തുടരാൻ തയ്യാറാണെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും, തനിക്കും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകി ഒത്തുതീർപ്പിലെത്തുകയും ചെയ്യാനുള്ള നിർദേശം അദ്ദേഹം തള്ളി.
മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനുണ്ട്.അഞ്ചു കൊല്ലം പ്രതിപക്ഷത്തെ നയിച്ച് വിജയിപ്പിച്ചയാൾ തന്നെ നേതൃസ്ഥാനത്തേക്ക് വരണം എന്നാണ് അവരുടെ മനസ്സിലിരുപ്പ്.ചോദിച്ചാൽ അവരത് തുറന്നു പറയും.
ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാൾ മുഖ്യമന്ത്രിയായാൽ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന വസ്തുത നിരീക്ഷകർക്ക് കണക്കിലെടുക്കേണ്ടി വരും.
അതേസമയം, എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയുടെ കാര്യത്തിൽ വേണുഗോപാലിനാണ് മുൻതൂക്കമുള്ളത് എന്ന് അവകാശവാദമുണ്ട്. എന്നാൽ എംഎൽഎമാരുടെ പിന്തുണ നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികൾ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
2021-ലെ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സമയത്ത് രമേശ് ചെന്നിത്തലയ്ക്കായിരുന്നു കൂടുതൽ എംഎൽഎമാരുടെ പിന്തുണ. എന്നാൽ, ദേശീയ നേതൃത്വം സതീശനെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ആ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞു.
ഉജ്ജ്വലവിജയത്തിലേക്കു നയിച്ച നേതാവെന്ന് പരിവേഷമാണ് സതീശന്‍റെ ബലം. പൊതുസമൂഹവും ഘടകകക്ഷികളും ആ നേതൃത്വമാണ് ആഗ്രഹിക്കുന്നതെന്ന യാഥാർഥ്യം നിരീക്ഷകർക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചാൽ പൊതുസമൂഹത്തിൽ നിന്നും യു ഡി എഫ് പ്രവർത്തകരിൽ നിന്നുമുള്ള രോഷം ഏററുവാങ്ങേണ്ടി വരുമെന്ന് വിവിധ കോണുകളിൽ നിന്ന് വരുന്ന മുന്നറിയിപ്പുകൾ നിരീക്ഷകർക്ക് മുന്നിലുണ്ട്.
































One Response
വീണു ഗോപാൽ ഇന്ത്യ പിടിച്ചടക്കി പ്രധാൻ മന്ത്രി ആകട്ടെ ! രാഹുൽ എം പി ആയി ഇരുന്നാൽ മതി!