കൊച്ചി : തൃശൂരിനെ സംബന്ധിച്ചിടത്തോളം ആകെ ഉള്ള ഒരു വരുമാന മാർഗമാണ് പൂരം..ആ പാരമ്പര്യമാണ് തൃശൂർപൂരം ഇന്നും തുടർന്ന് പോരുന്നത്. കൊറോണ കാരണം ലംഘിക്കപ്പെട്ട ആചാരവും അത് മാത്രമാണ്. ടൂറിസം പോലെ മറ്റു വരുമാന സാധ്യതകളൊന്നുമില്ലാത്ത തൃശൂരിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല് തന്നെയാണ് അന്ന് തകർന്നത്….എഴുത്തുകാരിയായ ശ്രീജരാമൻ ഫേസ്ബുക്കിൽ എഴുതുന്നു
പക്ഷിശാസ്ത്രം പറയുന്നവർ, ലോക്കൽ ടാറ്റൂ കലാകാരന്മാർ, നാടോടി നർത്തകർ, സർക്കസുകാർ, ഈത്തപ്പഴം-പൊരി-ഹൽവ വില്പനക്കാർ തുടങ്ങി വൻകിട ഹോട്ടൽ മുതലാളിമാർ വരെ ഈ പൂര നിരോധനത്തിൽ തകർന്ന് പോയിട്ടുണ്ട്. ആചാരങ്ങൾ ലംഘിച്ചു കൊണ്ട് തന്നെ തുടങ്ങിയ ഒരു ഉത്സവമാണ് തൃശ്ശൂർ പൂരം. കാർഷിക സംസ്കാരത്തിന്റെ സംഘാടനമായ ആറാട്ട് പുഴ പൂരത്തിൽ നിന്ന് വ്യാപാര വ്യവസായ സംസ്കാരത്തിലേക്കുള്ള ഒരു ചുവടുമാറ്റം കൂടിയായിരുന്നു പുറത്താക്കപ്പെട്ട കുറച്ച് ആളുകൾ ചേർന്ന്, ശക്തനായ ഒരു ഭരണാധികാരിയുടെ നേതൃത്വത്തിൽ പൂരമായി തുടക്കം കുറിച്ചത്.ശ്രീജ ഫേസ്ബുക്കിലെഴുതുന്നു..
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ=====
2006 ൽ മുംബെയിൽ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. ബെര്ത്തിൽ( luggage rack )വച്ചിരുന്ന ഒരു പ്രഷർ കുക്കറിനകത്തായിരുന്നു ബോംബ് വച്ചിരുന്നത്. ദുരന്തം ഉണ്ടായപ്പോള് അവിടത്തെ ലോക്കല് ട്രെയിനുകളിലെ മുഴുവന് ബെര്തുകളും എടുത്തു മാറ്റാന് Chaggan Bhujbal എന്ന ഒരു മന്ത്രി പുംഗവന് ആവശ്യപ്പെട്ടുവത്രേ. ഏതാണ്ടൊരു മാസം അവിടെ റെയിൽവേ പോലുമറിയാതെ ഒരു ബർത്ത് നിരോധനം നടന്നുവെന്നു പറയുന്നു.. Dhyan Tarpan ഓർമ്മിപ്പിച്ചതാണ്.
മനുഷ്യത്വം എന്ന വ്യാജേന തൃശ്ശൂർ പൂരം അവസാനിപ്പിക്കാൻ വേണ്ടിയുള്ള മാധ്യമങ്ങളുടെ “തള്ളലു” കളോടെ നടക്കുന്ന കരച്ചിലുകൾ കാണുമ്പോൾ, ഈ Bhujbal സൈക്കോളജിയാണ് ഇപ്പോൾ ഓർമ്മവരുന്നത്.
അതുകൊണ്ട് തന്നെയാണ് നാരായണഗുരു പറഞ്ഞ മറ്റൊരു കാര്യം ഓർത്തത്.. “അവനവനാത്മസുഖത്തിനാചരിക്കുന്ന” നേരത്ത് അപരനെ കുറിച്ചുള്ള കുറച്ച് ചിന്തകള് കൂടി കണക്കിലെടുക്കാനും പൂരത്തിനൊപ്പം കട്ടയ്ക്ക് നില്ക്കാനും തോന്നുന്നത്.
കോവിഡ് ചെക്ക് വച്ച രണ്ട് വർഷക്കാലം പൂരം ആഘോഷമായി നടന്നില്ല. അന്ന് കണ്ടറിഞ്ഞ തൊട്ടറിഞ്ഞ ചില കാഴ്ചകളും അനുഭവങ്ങളുമാണ് ഈ നിലപാടിന് പിന്നിൽ..
ആചാരങ്ങൾ ലംഘിച്ചു കൊണ്ട് തന്നെ തുടങ്ങിയ ഒരു ഉത്സവമാണ് തൃശ്ശൂർ പൂരം. കാർഷിക സംസ്കാരത്തിന്റെ സംഘാടനമായ ആറാട്ട് പുഴ പൂരത്തിൽ നിന്ന് വ്യാപാര വ്യവസായ സംസ്കാരത്തിലേക്കുള്ള ഒരു ചുവടുമാറ്റം കൂടിയായിരുന്നു പുറത്താക്കപ്പെട്ട കുറച്ച് ആളുകൾ ചേർന്ന്, ശക്തനായ ഒരു ഭരണാധികാരിയുടെ നേതൃത്വത്തിൽ പൂരമായി തുടക്കം കുറിച്ചത്.
ഗതാഗത സംവിധാനങ്ങൾ ദരിദ്രമായിരുന്ന ഒരു കാലത്ത് ഉൾ ഗ്രാമങ്ങളിൽ നിന്നുള്ളവർ തൃശൂർ പട്ടണത്തിലേക്ക് വരാനും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനും രാജാവ് കണ്ട ഒരു മാർഗം കൂടിയായിരുന്നു പൂരം.
Prasad ന്റെ ഭാഷയിൽ പറഞ്ഞാല് … ലോകചരിത്രത്തിലെ തന്നെ ആദ്യത്തെ ഷോപ്പിംഗ് ഫെസ്റ്റിവലുകളിൽ ഒന്നാണ് കുറെ ആനകളെയും നിരത്തി നിർത്തി, ഡും ഡും ഡും കൊട്ടി ഇവിടെ നടത്തപ്പെട്ടിരുന്നത് .
അങ്ങനെ തൃശൂരിലേക്ക് പണം ഒഴുക്കാനും ഒഴുകി എത്തുന്ന പണം വിദഗ്ദ്ധമായി കൈകാര്യം ചെയ്യാനും ഇവിടെ ഉള്ളവർ പോരാ എന്ന തോന്നലിന് പുറത്താണ് രാജാവ് ക്രിസ്ത്യാനികളെയും തമിഴ് ബ്രാഹ്മണരേയും ഇവിടേക്ക് കൊണ്ടു വന്നത്.
അതായത് തൃശ്ശൂർ പൂരം എന്നാൽ അത് തുടങ്ങിയ കാലം മുതൽ തന്നെ ഒരു വ്യാപാര-വ്യവസായ സംഘാടനം ആണ്. അതിൽ ഹിന്ദുവും ക്രിസ്ത്യാനിയും തുല്യപങ്കാളികളാണ്. പൂരം അവരുടേതാണ്.
എടുത്തു പറയാൻ ഒരു വ്യവസായമോ ടൂറിസം സാധ്യതയോ ഇല്ലാത്ത തൃശൂരിനെ സംബന്ധിച്ചിടത്തോളം ആകെ ഉള്ള ഒരു വരുമാന മാർഗമാണ് പൂരം..ആ പാരമ്പര്യമാണ് തൃശൂർപൂരം ഇന്നും തുടർന്ന് പോരുന്നത്. കൊറോണ കാരണം ലംഘിക്കപ്പെട്ട ആചാരവും അത് മാത്രമാണ്. ടൂറിസം പോലെ മറ്റു വരുമാന സാധ്യതകളൊന്നുമില്ലാത്ത തൃശൂരിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല് തന്നെയാണ് അന്ന് തകർന്നത്.
പക്ഷിശാസ്ത്രം പറയുന്നവർ, ലോക്കൽ ടാറ്റൂ കലാകാരന്മാർ, നാടോടി നർത്തകർ, സർക്കസുകാർ, ഈത്തപ്പഴം-പൊരി-ഹൽവ വില്പനക്കാർ തുടങ്ങി വൻകിട ഹോട്ടൽ മുതലാളിമാർ വരെ ഈ പൂര നിരോധനത്തിൽ തകർന്ന് പോയിട്ടുണ്ട്.
പന്തൽ പണിക്കാർ, കുട തുന്നുന്നവർ, നെറ്റിപ്പട്ടം പണികളിൽ ഏർപ്പെട്ടവർ, വെടിക്കെട്ട് കലാകാരന്മാർ, വെളിച്ച വിതാന ജോലികൾ ചെയ്യുന്നവർ, ആനച്ചമയകലാകാരന്മാർ, ചെറുകിട പത്ര സ്ഥാപനക്കാർ, മീഡിയ ഏജൻസികൾ…തുടങ്ങി ഒരുപാട് ഒരുപാട് ദിവസ വേതനക്കാരെ പട്ടിണിയിലേക്ക് തള്ളി വിടുകയായിരുന്നു പൂരമില്ലായ്മ.
പൂരം സീസൺ എന്നാൽ അവർക്കെല്ലാം അടുത്ത ഒരു വർഷകാലത്തെക്കുള്ള സമ്പാദ്യം കൂടിയായിരുന്നു. വെട്ടു പലിശക്ക് കടമെടുത്ത് ചരക്കുകള് വാങ്ങി തൃശൂര് പൂരം വില്പന കഴിഞ്ഞു തിരിച്ചടക്കാം എന്ന വിശ്വാസത്തില് മുന്നോട്ടു പോകുന്നവര്ക്ക് മൊത്തം താളം തെറ്റുകയാണ്.
വെടിക്കെട്ട്, ആനചമയം, കുട…തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗവും രണ്ടാം നിരയിൽ ഉണ്ട്. അവരിൽ പലരും ദിവസ വേതന വിഭാഗത്തിൽ പെടുന്ന തരം “മുതലാളിമാർ” തന്നെ.
തോറ്റു പോകുന്ന മറ്റൊരു വിഭാഗം, വാദ്യ കലാകാരന്മാരാണ്. ഒളിമ്പിക്സിൽ പങ്കെടുത്ത ഒരു സ്പോർട്സ് താരത്തെ പോലെയോ ഗ്രാമി അവാർഡിന് ഷൊർട്ലിസ്റ്റു ചെയ്യപ്പെട്ട ഒരു സിനിമാക്കാരനെ പോലെയോ ആണ് തൃശൂർ പൂരത്തിൽ പങ്കെടുത്ത ഒരു വാദ്യകലാകാരന്റെ കരിയർ ഗ്രാഫ്. 1300 ലധികം വാദ്യകലാകാരന്മാരുടെ ജീവിതരേഖ കൂടിയാണ് ഓരോ വർഷത്തെയും പൂര മേളം.
ഇതിനൊക്കെ പുറമെയാണ് തൃശൂരിലെ കച്ചവടക്കാർ നേരിടുന്ന നഷ്ടങ്ങൾ. ഓണത്തിനെക്കാൾ ഒരുപക്ഷേ ഒരു തൃശൂക്കാരന് പൊക്കിൾക്കൊടി ബന്ധം പൂരത്തിനോടായിരിക്കും. ലോകത്ത് എവിടെ ആയാലും അവൻ ഇവിടെ വരും അവന്റെ വേരുകൾ തേടി. കൂടിച്ചേരലുകളുടെ, വിളക്കി ചേർക്കലുകളുടെ കുടമാറ്റമാണ് ഓരോ തൃശൂർ വീടുകളിലും. തീർച്ചയായും അതിന്റെ പ്രതിഫലനം അടുത്തുള്ള കടകളിൽ ഉണ്ടാവും. പൂരമില്ലാതെയാവുമ്പോൾ കടകൾ ശൂന്യമാണ്..
വൻകിട ഹോട്ടലുകൾക്കും പൂരമില്ലായ്മ കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുണ്ട്. വിദേശികൾ അടക്കമുള്ള സന്ദർശകർ, വെടിക്കെട്ടും കുടമാറ്റവും കാണാൻ ഗാലറി തേടുന്ന ആസ്വാദകർ..ഇവരൊക്കെയാണ് ഓരോ വലിയ ഹോട്ടലിന്റെയും സീസണൽ വരുമാനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത്.
പൂരം ചടങ്ങ് മാത്രമാവുമ്പോൾ വലിയ ചാനലുകൾക്ക് ചാകരയാവാം. എന്നാൽ ചെറിയ പരസ്യ ഏജൻസികളും ലോക്കൽ ചാനലുകളും കുത്തുപാള എടുക്കും.
അതുകൊണ്ട്…
അകത്തേക്ക് തുറക്കുന്ന തെക്കേ നട ആന വന്നു പുറത്തേക്ക് തള്ളി തുറന്നു എന്നു പറയുന്നത് പോലെയുള്ള തള്ളലുകൾ മാനവികതയുടെ പേരും പറഞ്ഞു തള്ളാതിരിക്കുക 
പിന്കുറിപ്പ് : നമ്മുടെ ഭരണഘടനയില് അധികമാരും ഓര്ക്കാന് ഇഷ്ടപ്പെടാത്ത ചില വകുപ്പുകള് ഉണ്ട്. അതിലൊന്നാണ് ആര്ട്ടിക്കിള് 51 A. . സമയം കിട്ടുമ്പോള് 51 A(f) ഒന്ന് വായിച്ചു നോക്കുക. എന്നിട്ട് നാരായണ ഗുരുവിനെ ഓർത്ത് നിലവിളി ശബ്ദം ഇടുക..
Post Views: 29






























