കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം വിട്ടു വന്നവരെ മലമ്പുഴ, അമ്പലപ്പുഴ, പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിൽ പിന്തുണക്കാൻ യുഡിഎഫ് തീരുമാനം.
മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. അതേസമയം വരുംനാളിൽ സുരേഷ് കോൺഗ്രസിൽ അംഗത്വമെടുക്കുമെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചേക്കുമെന്നുള്ള സൂചനകളും ഉണ്ട്. സിറ്റിങ് എംഎൽഎ എ. പ്രഭാകരനാണ് സിപിഎം സ്ഥാനാർഥി. സി. കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർഥി. എസ്.കെ. അനന്തകൃഷ്ണനായിരുന്നു കഴിഞ്ഞ തവണ മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥി.
സിപിഎമ്മിൽ ഇടഞ്ഞ് പുറത്തേക്ക് പോയ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ല എന്ന നിലപാടിലാണ് യുഡിഎഫ്. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. സിറ്റിങ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അരുൺ അനിരുദ്ധൻ ആണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ എം. ലിജുവിനായിരുന്നു അമ്പലപ്പുഴയിൽ കോൺഗ്രസ് സീറ്റ് നൽകിയിരുന്നത്.
പയ്യന്നൂരിൽ സിപിഎം വിട്ടു വന്ന വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആർഎസ്പി മണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചേക്കും. കാഞ്ഞങ്ങാട് മണ്ഡലം ആർഎസ്പി മുന്നണിക്കകത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാഞ്ഞങ്ങാട് മണ്ഡലം വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് പയ്യന്നൂർ സീറ്റ് ആർഎസ്പി ആവശ്യപ്പെട്ടത്. ഇവിടെ വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കാനാണ് ആർഎസ്പി തീരുമാനം.
ഇക്കാര്യം വി. കുഞ്ഞികൃഷ്ണനുമായി സംസാരിച്ചതായാണ് വിവരം. സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനൻ ആണ് സിപിഎം സ്ഥാനാർഥി. എ.പി. ഗംഗാധരൻ ബിജെപി സ്ഥാനാർഥിയാണ്. എം. പ്രദീപ് കുമാറായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി.
തളിപ്പറമ്പ് ആണ് കോൺഗ്രസിന് ആശ്വാസമാകുന്ന മറ്റൊരു മണ്ഡലം. ഇവിടെ വി.പി. അബ്ദുൽ റഷീദ് ആയിരുന്നു കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി. സിപിഎമ്മിൽ കലാപക്കൊടി ഉയർത്തിയ ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാറുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയാണ് ഇത്തവണ തളിപ്പറമ്പിൽ സിപിഎം സ്ഥാനാർഥി. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദന്റെ നീക്കം.































