തിരുവനന്തപുരം : ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോന് കേരഫെഡും മിൽമയും വഴിവിട്ട് വിദേശ വ്യാപാരക്കാരാർ നൽകിയത് രാഷ്ടീയ വിവാദമാവുന്നു.
കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമയുടെ ഉൽപന്നങ്ങൾ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിൽക്കുന്നതിനാണിത്. സഹകരണ സ്ഥാപനങ്ങളായ കേരഫെഡിൻ്റെയും മിൽമയുടെയും ഉൽപന്നങ്ങളുടെ വ്യാപാരക്കരാർ വിജ്ഞാപനമോ താൽപര്യപത്രമോ അടക്കം മത്സരപ്രക്രിയകളൊന്നുമില്ലാതെയാണ് നൽകിയിരിക്കുന്നത്. ഇത് ഒപ്പിട്ടത് 2024 നവംബർ 16നാണ്.
ബിന്ദു മേനോൻ സി ഇ ഒ ആയ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്കാണ് വഴിവിട്ട കരാർ.മൊത്തവ്യാപാര ഏജന്‍റിന് വെളിച്ചെണ്ണ വിൽക്കുന്നതിന് കരാർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിൻ്റെ വിശദീകരണം.
വിദേശത്ത് ഉൽപന്നങ്ങൾ വിൽക്കുന്നതിന് മറ്റാരുമായും കേരഫെഡ് ഇത്തരത്തിൽ കരാർ ഉണ്ടാക്കിയിട്ടില്ല. ഒരു കമ്പനിക്ക് ഇങ്ങനെ കരാർ നൽകുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളിൽ വിമർശനമുയർന്നിരുന്നു.
2025 ജനുവരി–മാർച്ച് മാസങ്ങളിൽ ആറും നവംബറിൽ ഇരുപതും ടൺ വെളിച്ചെണ്ണയാണ് ഈ ഇടപാടിൽ കയറ്റി അയച്ചത്. മന്ത്രിയുടെ കുടപ്പനക്കുന്നിലെ വീടായ സിന്ദഗി, കെആർഎ,144–(എ) എന്ന വിലാസത്തിലാണ് ബിന്ദു മേനോൻ്റെ കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. സി ഇ ഒ ബിന്ദു മേനോൻ ആണെന്ന് വെബ്സെററിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
കമ്പനി താൽപര്യപ്പെട്ടു വന്നു ചർച്ചയ്ക്കൊടുവിൽ കരാർ ഒപ്പിടുകയായിരുന്നുവെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മാസം ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും 5 ലക്ഷം രൂപയുടെ പാൽ ഉൽപന്നങ്ങളും വാങ്ങാമെന്നാണ് കരാറിൽ പറയുന്നത്.
കേരഫെഡിൽ നിന്നു വെളിച്ചെണ്ണ വാങ്ങി ദുബായിലെ എൽജി എഫ്എംസിജി ട്രേഡിങ് എൽഎൽസി എന്ന കമ്പനിക്ക് കൈമാറുകയാണ് ബിന്ദു മേനോൻ്റെ കമ്പനിയുടെ ഏർപ്പാട്.
സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടത് കേരഫെഡിൽ തർക്കങ്ങൾക്കിടയാക്കിയിരുന്നു. ഉന്നതതല സമ്മർദത്തിനൊടുവിൽ സാധാരണ മൊത്ത വ്യാപാരികൾക്കു നൽകുന്ന വിലയിൽ 15% കമ്മിഷൻ കൂടി എടുക്കാമെന്ന് കേരഫെഡ് നിർദേശം വച്ചു. അങ്ങനെയാണ് കരാർ ഒപ്പുവെച്ചതെന്നാണ് അറിയുന്നത്.































