March 6, 2026 1:12 pm

ശബരിമല യുവതീ പ്രവേശനം: നിലപാടിൽ മാററം വരുത്തി ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രവേശിക്കുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് സർക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും.

പ്രവേശിപ്പിക്കണം എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. പൊലീസിൻ്റെ സഹായത്തോടെ അവരെ ദർശനത്തിന് എത്തിച്ചത് വലിയ വിവാദങ്ങൾക്കും ഭക്തജന പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാണ് ബോർഡിൻ്റെ ഇപ്പോഴത്തെ നിലപാട്.ഇതിൻ്റെ അടിസ്ഥാനത്തിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു

യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി.’ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും – ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ അറിയിച്ചു.

ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും. ക്ഷേത്രാചാരങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നതു തന്നെയാണ് ബോര്‍ഡിന്‍റെ നിലപാട്. നേരത്തെയും ബോര്‍ഡിന്‍റെ തീരുമാനം ഇതായിരുന്നു.

കോടതി വിധിയില്‍ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്‍റെ നിലപാടാണ് വ്യക്തമാക്കുക. കോടതി വിധി പുരോഗമനപരമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബോര്‍ഡ് അതില്‍ കമന്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ എന്നായിരുന്നു അജയകുമാരിന്‍റെ മറുചോദ്യം. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനോട് ചോദിക്കണമെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി ജയകുമാര്‍ പറഞ്ഞു. ചെലവിന്‍റെ മേലുള്ള നിയന്ത്രണം, അനാവശ്യ ചെലവുകള്‍ ഒഴിവാക്കല്‍, വരുമാന ചോര്‍ച്ച കണ്ടുപിടിക്കല്‍, ചോര്‍ച്ച ഒഴിവാക്കല്‍ തുടങ്ങിയവയാണ് ബജറ്റ് കൊണ്ടുള്ള പ്രയോജനങ്ങള്‍. കൂടെക്കൂടെ അഡ്വാന്‍സ് കൊടുക്കുന്ന രീതി മാറും. കൂടാതെ, ഉത്‌സവം കഴിഞ്ഞാലുടനെ കണക്കുകള്‍ ഓഡിറ്റ് ചെയ്യും.

ശബരിമലയില്‍ കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്ന വിധത്തില്‍ മോഡേണ്‍ ടെണ്ടറിങ്ങ് സിസ്റ്റം നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ ശുചീകരണം പോരായെന്ന് സ്ഥിരം പരാതിയാണ്. ഇപ്പോള്‍ കിട്ടുന്ന മാലിന്യങ്ങളെല്ലാം ഇന്‍സിനറേറ്ററില്‍ കൊണ്ടിടുന്ന രീതിയാണ്. എന്നാല്‍ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനായി ഡീറ്റെയില്‍ഡ് പ്രോട്ടോക്കോള്‍ കൊണ്ടു വരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷന്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News