ടെഹ്റാൻ : പശ്ചിമേഷ്യയെ അത്യന്തം ഭീതിയിലാഴ്ത്തിക്കൊണ്ട് ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാൻ ഇസ്രായേലിന് നേരെ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തുന്നു.
ശനിയാഴ്ച പുലർച്ചെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ റോറിംഗ് ലയൺ’എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് ഇറാൻ ഇപ്പോൾ മിസൈലുകൾ വർഷിച്ചിരിക്കുന്നത്.
ഇറാൻ തിരിച്ചടി തുടങ്ങിയതോടെ ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ലക്ഷക്കണക്കിന് ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയും ചെയ്തു. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഈ പ്രത്യാക്രമണം അത്യന്തം മാരകമായിരിക്കുമെന്ന് ടെഹ്‌റാനിലെ സൈനിക വക്താക്കൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാനമായ നഗരങ്ങളും ലക്ഷ്യം വെച്ചാണ് ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്.
അമേരിക്കയുടെ ഇടപെടലിന് കടുത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക് സമീപം ഇസ്രായേൽ ആക്രമണം നടത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ഉടൻ തന്നെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് തിരിച്ചടിക്കുള്ള ഉത്തരവ് നൽകുകയായിരുന്നു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഈ യുദ്ധത്തെ ഇറാനിയൻ ജനതയെ മോചിപ്പിക്കാനുള്ള നീക്കമായാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ഇറാനിലെ ആണവ, മിസൈൽ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയത്. എന്നാൽ ഇറാൻ്റെ തിരിച്ചടി മേഖലയെ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.”
ഇറാൻ്റെ മിസൈലുകൾ ഇസ്രായേലിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ പതിച്ചാൽ അത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായേക്കാം. നിലവിൽ ഇസ്രായേൽ ആരോഗ്യ മന്ത്രാലയം തങ്ങളുടെ ആശുപത്രികളെല്ലാം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
യുദ്ധം ശക്തമായതോടെ ഇറാഖ്, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനങ്ങൾ പശ്ചിമേഷ്യൻ ആകാശത്തുനിന്ന് വഴിതിരിച്ചുവിടുകയോ യാത്ര റദ്ദാക്കുകയോ ചെയ്തു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അതീവ ആശങ്കയിലാണ്.
ഇറാനിലെയും ഇസ്രായേലിലെയും ഇന്ത്യൻ എംബസികൾ പൗരന്മാരോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഈ സംഘർഷം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ, വരും മണിക്കൂറുകൾ ലോകത്തിന് നിർണ്ണായകമാണ്. ആഗോള ശക്തികൾ ഇടപെട്ട് സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറിയേക്കാം.































