കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോപ്പിയടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ അക്ഷയ് കുമാർ, ഇവിടെ മോഹൻലാൽ എന്ന വ്യത്യാസം മാത്രം – പിണറായിയെ നടൻ മോഹൻ ലാലിനെ കൊണ്ട് അഭിമുഖം നടത്തിയതിനെപ്പററി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജാവേദ് പർവേശ് ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ പോസ്ററ് ഇങ്ങനെ:
ഭക്തജനങ്ങളെ സുഖിപ്പിക്കാനുള്ളതാണ് പിണറായി വിജയൻ-മോഹൻ ലാൽ ഇൻ്റർവ്യൂ.
പത്തുവർഷക്കാലത്തെ ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള പൊലീസിന്റെ തോന്ന്യവാസത്തെക്കുറിച്ചോ, പിൻവാതിൽ നിയമനത്തെക്കുറിച്ചോ, സംസ്ഥാനം ഒരു പൊലീസ് സ്റ്റേറ്റിലേക്ക് നീങ്ങുന്നതിനെക്കുറിച്ചോ, സ്വർണത്തട്ടിപ്പിനെക്കുറിച്ചോ, ധൂർത്തിനെക്കുറിച്ചോ, വർഗീയപ്രചാരണം നടത്തുന്നവർക്ക് വേദി നൽകുന്നതിനെക്കുറിച്ചോ ലാലേട്ടൻ ഉദാഹരണസഹിതം ചോദിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.
മോദിയെ കോപ്പിയടിക്കുകയാണ് പിണറായി വിജയൻ. അവിടെ അക്ഷയ് കുമാർ, ഇവിടെ മോഹൻലാൽ. അടുത്തത് വിയോജിപ്പുകളോ ഇടത് പക്ഷത്തിന് വോട്ടുചെയ്യുന്ന പത്രക്കാരുടെ ഊഴമായിരിക്കും.
പണ്ട് കുരുളാൻ ചേട്ടൻ ( ടി.യു.കുരുവിള), മന്ത്രി സ്ഥാനം രാജിവച്ച് എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി. കുരുളാൻ ചേട്ടൻ വിഷമിച്ചു പോയി. അവസാനം സഖാവ് ജേണലിസ്റ്റിൻ്റെ ചോദ്യം വന്നു. ‘’അപ്പോൾ കുരുളാൻ ചേട്ടൻ സംതൃപ്തിയോടാകുമല്ലോ പടിയിറങ്ങുന്നത് ?’’ ഇതിലും ഭേദം തെറിയാണെന്ന് കരുതി കുരുളാൻ ചേട്ടൻ സ്ഥലം വിട്ടു.
കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ പത്തുവർഷത്തെ കേരളത്തിന്‍റെ അഭിലാഷങ്ങൾക്ക് അനുസരിച്ചായിരിക്കും ജനം വിലയിരുത്തേണ്ടത്. അല്ലാതെ യുപിയിലെയോ മധ്യപ്രദേശിലെയോ ഭരണം വച്ചല്ല. യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും കേരളം ഒരു ബെഞ്ച് മാർക്ക് നിലനിർത്തും. അതിന് മുകളിലേക്കുള്ള യാത്രയിൽ ഭരണമാറ്റം അനിവാര്യമാണ്.































