March 6, 2026 11:18 am

ഭീകരരുടെ ഗൂഢാലോചന തകർത്തു; എട്ടു പേർ പിടിയിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ബംഗ്ലാദേശ് ഭീകരസംഘടനകളുടെയും സഹായത്തോടെ നടന്ന വൻ ഭീകര ഗൂഢാലോചന സുരക്ഷാ സേന തകർത്തു.

ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ, മറ്റ് പ്രധാന മതസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി എട്ട് പേരെ പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെയും പശ്ചിമ ബംഗാളിൽ നിന്ന് മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു.

ഭീകരർ തിരിച്ചറിയൽ രേഖകൾക്കായി വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന് സമാനമായ മറ്റൊരു വൻ ദുരന്തമാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിവാക്കിയത്. തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ തന്നെ ഡൽഹി പൊലീസിന് കൈമാറും. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News