മുംബൈ: ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം സമുദായത്തിന് നൽകിയിരുന്ന 5 ശതമാനം സംവരണം റദ്ദാക്കി. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2014ൽ പുറപ്പെടുവിച്ച ഓർഡിനൻസ് അസാധുവായതും കോടതി സ്റ്റേ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.
2014-ൽ അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലീങ്ങൾക്ക് 5 ശതമാനവും സംവരണം പ്രഖ്യാപിച്ചത്. ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങൾ’ എന്ന പേരിലായിരുന്നു ഈ സംവരണം.
ഫെബ്രുവരി 17ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേക പിന്നാക്ക വിഭാഗം പ്രകാരം നൽകിയിരുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും റദ്ദാക്കി. ഇതോടെ ഇവർക്ക് ജാതി സർട്ടിഫിക്കറ്റോ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റോ നൽകുന്ന നടപടികളും നിർത്തിവെച്ചു.
ബോംബെ ഹൈക്കോടതി അക്കാലത്ത് ജോലിക്കുള്ള സംവരണം റദ്ദാക്കിയിരുന്നെങ്കിലും വിദ്യാഭ്യാസത്തിനുള്ള സംവരണം അനുവദിച്ചിരുന്നു. എന്നാൽ നിയമസഭയിൽ ഇതിനായി നിയമം നിർമിക്കാൻ കഴിയാതെ പോയതോടെ ഓർഡിനൻസ് 2014 ഡിസംബറിൽ കാലാവധി തീർന്ന് അസാധുവാകുകയായിരുന്നു.
നിലവിലെ നിയമപരമായ സ്ഥിതി ഔദ്യോഗികമായി വ്യക്തമാക്കുന്നതിനുള്ള ഒരു ‘സാങ്കേതിക നടപടി’ മാത്രമാണിതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മുസ്ലീം വിഭാഗത്തോട് കാണിക്കുന്ന വിവേചനമാണ് ഇത് കാണിക്കുന്നതെന്നും ബിജെപിയോടൊപ്പം നിൽക്കുന്ന മുസ്ലീം നേതാക്കൾക്ക് പോലും നീതി നേടിക്കൊടുക്കാൻ കഴിയുന്നില്ലെന്നും എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ വിമർശിച്ചു.
എന്നാല്‍, കോൺഗ്രസ്-എൻസിപി സർക്കാർ വെറും താൽക്കാലിക ഓർഡിനൻസ് വഴി ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും, അവർക്ക് നിയമം പാസാക്കാൻ സാധിച്ചില്ലെന്നും ശിവസേന നേതാവ് കൃഷ്ണ ഹെഗ്‌ഡെ തിരിച്ചടിച്ചു































