ന്യൂഡൽഹി : പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജററിൽ കേരളത്തിന് സന്തോഷിക്കാനായി ഒന്നുമില്ല.വേഗറെയിൽ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന് എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല.
നികുതി നിയമങ്ങളിൽ മാറ്റങ്ങളുണ്ട്.പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നിന് നിൽവിൽ വരും. നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ബജറ്റിൽ പഖ്യാപിച്ചത്. 12 പുതിയ ജലപാതകളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ധാതു ഇടനാഴിയിൽ മാത്രമാണ് കേരളമുള്ളത്. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി.
നികുതി ഇനത്തിലും ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. ജൂലൈ 31 വരെ റിട്ടേൺ സമർപ്പിക്കാം. പരിശോധനയ്ക്കു ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം. വിദേശയാത്രാ നികുതി 5 ശതമാനത്തിൽനിന്ന് 2 ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 5 ശതമാനത്തിൽനിന്ന് 2 ശതമാനമാക്കി കുറച്ചു. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയാൽ കടുത്ത ശിക്ഷയുണ്ടാകും. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല. ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ ആണ്. 17 അർബുദ രോഗ മരുന്നുകളുടെ നികുതിയും കുറയ്ക്കും.
കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി ഡൽഹി മെട്രോ റെയിൽ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോടു വരെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താവുന്ന പദ്ധതിയായിരുന്നു ഇത്. റെയിൽ മന്ത്രിയെകണ്ട ശ്രീധരന്‍, പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസും ആരംഭിച്ചിരുന്നു.
ഈ പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ അതിവേഗ റെയിൽ പദ്ധതിയായി ആർആർടിഎസും പ്രഖ്യാപിച്ചു. ഈ പദ്ധതി മണ്ടൻ പദ്ധതിയാണെന്ന് വിമർശിച്ച് ശ്രീധരൻ രംഗത്തു വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെ, അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്.































