ബംഗളൂരു : മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളായ കാസനോവ, മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം, ഐഡന്‍റിറ്റി, മേം ഹൂം മൂസ തുടങ്ങിയവയുടെ നിർമാതാവ്, സഹനിർമാതാവ് റോളുകളിൽ നിറഞ്ഞ വ്യക്തിത്വമാണ് സ്വയം വെടിവെച്ച് മരിച്ച സി. ജെ.റോയ്.
ഏറ്റവും പുതിയ ചിത്രമായ അനോമിയുടെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമായിരുന്നു സഹ-നിർമാതാവിൻ്റെ മരണം എന്നത് തീർത്തും യാദൃശ്ചികം. ഭാവന നായികയായ ചിത്രമാണിത്. ഈ സിനിമയുടെ പേരിലും മരണത്തിന്‍റെ ഛായ നിറയുന്നു. ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ (മരണത്തിന്റെ സമവാക്യം) എന്നാണ് ചിത്രത്തിന്‍റെ പൂർണമായ പേര്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡൻ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് റോയ്. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം.
ആദായ നികുതി വകുപ്പ് പരിശോധയ്ക്കിടെ, അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം .ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്‍റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് റോയി.കൊച്ചിയിൽ നിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.































