March 6, 2026 11:51 pm

അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

കൊച്ചി : കേരളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പുതിയ അതിവേഗ റെയിൽപാത സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം 15 ദിവസത്തിനുള്ളിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നുണ്ടാകുമെന്ന് ഡൽഹി ഡി എം ആർ സി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അറിയിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ഈ പാതയിൽ കേരളത്തിലുടനീളം 22 സ്റ്റേഷനുകൾ ഉണ്ടാകും.

നിലവിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതിയിൽ 11 സ്റ്റേഷനുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ,പുതിയ പദ്ധതിയിൽ കൂടുതൽ സ്റ്റേഷനുകൾ ഉൾപ്പെടുത്തി ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി റെയിൽവേ മന്ത്രാലയത്തിന് കീഴിലായിരിക്കും നടപ്പിലാക്കുക.

ഈ പദ്ധതിയെ നിലവിലെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്‍റെ സാങ്കേതികമായ പ്രത്യേകതകളാണ്. സിൽവർ ലൈൻ പദ്ധതി ഭൂരിഭാഗവും നിലത്തുകൂടി മതിൽ കെട്ടി വേർതിരിച്ചുള്ള പാതയായതിനാൽ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നും നീരൊഴുക്ക് തടസ്സപ്പെടുമെന്നുമുള്ള വലിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ശ്രീധരൻ മുന്നോട്ടുവെക്കുന്ന പ്ലാൻ അനുസരിച്ച് പാതയുടെ 70 ശതമാനവും തൂണുകളിലൂടെയുള്ള എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും.

ഇത് ഭൂമി ഏറ്റെടുക്കൽ മൂലമുള്ള പ്രയാസങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ് നടത്തുകയെന്നും തൂണുകളുടെ നിർമ്മാണം പൂർത്തിയായാൽ ഭൂമി ഉടമകൾക്ക് വിട്ടുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ അനുവാദമുണ്ടാകില്ലെങ്കിലും കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നത് പദ്ധതിക്ക് ജനകീയ പിന്തുണ ഉറപ്പാക്കാൻ സഹായിക്കും.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരിട്ട് നടപ്പിലാക്കുന്ന ഈ പുതിയ നിർദ്ദേശം പ്രസക്തമാകുന്നത്. നിലവിൽ സംസ്ഥാന സർക്കാരുമായി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ അതുണ്ടാകുമെന്നും ശ്രീധരൻ അറിയിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി വരുന്ന ഈ അതിവേഗ പാത കേരളത്തിന്‍റെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ഭൂമി നഷ്ടപ്പെടുന്നവർക്ക് ആശ്വാസകരമായ വ്യവസ്ഥകളും പാരിസ്ഥിതിക ആഘാതം കുറഞ്ഞ നിർമ്മാണ രീതിയുമാണ് ഈ ബദൽ പദ്ധതിയുടെ പ്രധാന ആകർഷണം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News