April 25, 2026 6:19 pm

ഇടതുമുന്നണിക്ക് തിരിച്ചടി: ലഹരിക്കേസ് ഒതുക്കിയ ആന്‍റണി രാജു കുററക്കാരൻ

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആന്‍റണി രാജു എം എൽ എ, ലഹരിക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ തിരിമറിയിൽ കുററക്കാരനാണെന്ന്   നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്) കണ്ടെത്തി.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.

കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതിയായ കോടതി ക്ലാർക്ക്കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

സാൽവദോർ അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായാണ് പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു.

ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.

മുഖ്യ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച ഹൈക്കോടതി വിദേശിയെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജനമോഹൻ നിയപോരാട്ടം തുടങ്ങി. അദ്ദേഹത്തിൻ്റെ പരാതിയില്‍ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയ അട്ടിമറി കണ്ടെത്തി.

വഞ്ചിയൂർ പൊലിസ് 1994ൽ കേസെടുത്തുവെങ്കിലും പല പ്രാവശ്യം അന്വേഷണം അട്ടിമറിച്ചു. 2006 ഉത്തരമേഖല ഐജിയായിരുന്ന ടി.പി. സെൻകുമാർ നിയോഗിച്ച പ്രത്യേക സംഘമാണ് ആൻ്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ഗൂഢാലോചനയും തെളിവു നശിപ്പിക്കലും ഉള്‍പ്പെടെ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്നാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കണ്ടെത്തിയത്. ഈ കേസിൽ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിക്കാം.

പൊതുവായ ലക്ഷ്യത്തോടെ ഒത്തുചേര്‍ന്നു കുറ്റകൃത്യം നടത്തുക എന്നതാണ് ഐപിസി 34 വകുപ്പിൻ്റെ പരിധിയില്‍ വരുന്നത്. ഇതോടെ രണ്ടു പ്രതികള്‍ക്കും ഒരേശിക്ഷ തന്നെ ലഭിക്കാനുള്ള സാഹചര്യമാണ് തെളിഞ്ഞത്. ഇതിനു പുറമേ ഐപിസി 120ബി, 201 തുടങ്ങിയവ വകുപ്പുകളും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

ഇപ്പോള്‍ വാദം കേട്ട കോടതിക്ക് ഈ വകുപ്പുകള്‍ക്കു പരമാവധി ശിക്ഷ വിധിക്കാന്‍ കഴിയാത്തതിനാല്‍ സി ജെ എം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ഈ സാഹചര്യത്തില്‍ സി ജെ എം കോടതി ആവും ശിക്ഷാവിധി പറയുക. ജീവപര്യന്തം ശിക്ഷ വിധിക്കാവുന്ന കുറ്റമായതിനാല്‍ ആൻ്റണി രാജുവിൻ്റെ എംഎല്‍എ സ്ഥാനവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കവും പ്രതിസന്ധിയിലാകും.

സാല്‍വദോറിൻ്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആൻ്റ്ണി രാജു കോടതിയിലെ ക്ലാര്‍ക്കിന്‍റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാന്‍ തൊണ്ടിയിലെ അളവു വ്യത്യാസം നിര്‍ണായകമായി.

പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു.

കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്‍റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടര്‍ന്ന് കേസന്വേഷിച്ച പൊലീസ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്‍റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമര്‍പ്പിച്ചു.

നെടുമങ്ങാട് കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ വഞ്ചനാക്കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, ഈ വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസില്‍ 29 സാക്ഷികള്‍ ഉണ്ടെങ്കിലും 19 പേരെ മാത്രമാണു വിസ്തരിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചത് 13 വര്‍ഷം കഴിഞ്ഞാണ്. മുപ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

ഓസ്ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ സാൽവദോർ,അവിടെ കൊലക്കേസിൽ പെടുകയും ജയിലിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് വെളിപ്പെടുത്തി.തുടർന്ന് ഇൻ്റർപോൾ ഈ വിവരം സി ബി ഐയെ അറിയിച്ചു. അവർ ഇക്കാര്യം കേരള പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News