കൊച്ചി: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന, ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പിയെ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഡൽഹിയിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോററി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു.അദ്ദേഹവുമായി പോറ്റിക്ക് അടുപ്പം ഉണ്ടെന്ന സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. തൻ്റെ മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം.
കർശന സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്തത വരുത്താനാണ് നീക്കം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രകാശിന് ബന്ധമുള്ളതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്ന് കണ്ടതായി അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ചില ബന്ധങ്ങള്‍ പോറ്റിയുമായി അടൂര്‍പ്രകാശിന് ഉള്ളതായാണ് സംശയം. ഈ പശ്ചാത്തലത്തില്‍ ബന്ധം ഏത് തരത്തിലുള്ളതാണെന്ന് അറിയുന്നതിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
ചെന്നൈ സ്മാർട് ക്രിയേഷൻ വേർതിരിച്ചെടുത്ത ശബരിമല സ്വർണം ആർക്കുവിറ്റുവെന്നതിലും വ്യക്തവരുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.പോററിയും പങ്കജ് ബണ്ടാരിയെയും സ്വർണം വാങ്ങിയ ഗോവർദ്ധനെനയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്.
അതുപോലെ സി പി എം നേതാവും മുൻ ദേവസ്വം മന്ത്രിയുമയ കടകംപള്ളി സുരേന്ദ്രൻ നൽകിരിക്കുന്ന മൊഴിയിലെ ചില കാര്യങ്ങളിലും പോറ്റിയിൽ നിന്നും വ്യക്തതേടും.
അതേ സമയം ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ തമിഴ് നാട് ഡിണ്ടിഗൽ സ്വദേശി എം.എസ്.മണി ഉള്‍പ്പെടുന്ന സംഘമാണെന്ന് പ്രവാസി വ്യവസായിയുടെ മൊഴിയിൽ തുടരന്വേഷണത്തിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. പോറ്റിയോയോ പ്രവാസി വ്യവസായിയെയോ അറിയില്ലെന്നാണ് മണിയുടെ മൊഴി.
തിരുവനന്തപുരത്തേക്ക് വന്ന സന്ദർഭങ്ങളെക്കുറിച്ചും മണി വ്യക്തമാക്കിയിട്ടുണ്ട്. മൊഴിയിൽ വൈരുദ്ധ്യങ്ങളില്ലെന്നാണ് ഇതേവരെയുളള വിലയിരുത്തൽ. മണിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു വിരുപതനഗർ സ്വദേശി ശ്രീകൃഷ്ണൻ ഇരിടിയം തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് വ്യക്തമായി. പഴയ പാത്രങ്ങള്‍ പൊതിഞ്ഞ് ഇരിഡിയമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പലരിൽ നിന്നും പണം വാങ്ങിയത്. തമിഴ്നാട്ടിൽ കേസുമുണ്ട്.
അങ്ങനെ ഒരു തട്ടിപ്പായിരുന്നു ശബരിമല സ്വർണം കൈവശമുണ്ടെന്ന് ഡിണ്ടിഗൽ സംഘം പ്രവാസിയോട് പറഞ്ഞതെന്ന് സംശയത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വീണ്ടും മൊഴിയെടുക്കാൻ പ്രവാസിയോട് സമയം ചോദിച്ചിട്ടുണ്ട്.































