കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് നടി മഞ്ജു വാരിയർ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ല. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും അവർ പറയുന്നു.
ഈ സംഭവത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പൊതു ഇടത്തിൽ തുറന്നു പറഞ്ഞത് മഞ്ജു ആയിരുന്നു. പ്രോസിക്യൂഷന്‍റെ കേസിലും അവർ ശക്തമായ മൊഴി നൽകി.
മഞ്ജുവിൻ്റെ വാക്കുകൾ:
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.
ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്‌ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്.
അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.































