തിരുവനന്തപുരം: ബലാൽസംഗക്കേസിൽ,യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എൽ എൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നാളെയും വാദം തുടരും.
അടച്ചിട്ട മുറിയില്‍ അയിരുന്നു ഒന്നര മണിക്കൂർ നീണ്ട വാദം. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും, തുറന്ന കോടതിയില്‍ ഇതു പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ ആവശ്യം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തര്‍ക്കം ഇല്ലാത്തതു കൂടി കണക്കിലെടുത്താണ്, വാദം അടച്ചിട്ട കോടതിയില്‍ നടത്താന്‍ കോടതി തീരുമാനിച്ചത്.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ച ശേഷമായിരുന്നു വാദം. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്.
സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
നാലു തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും, അഡ്വ.ദീപ്തി മേരി വര്‍ഗീസും ആവശ്യപ്പെട്ടു. പൊതുരംഗത്തു തുടരുന്നത് നാടിനു തന്നെ അപമാനമാണെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
ഒരു നിമിഷം പോലും രാഹുല്‍ പാര്‍ട്ടിയ്ക്ക് അകത്ത് ഉണ്ടാകാന്‍ പാടില്ല എന്നു തന്നെയാണ് നിലപാടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സമൂഹത്തിന് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളെ വെച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഉചിതമായ തീരുമാനം ഉടന്‍ തന്നെ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിച്ച പരാതി ഉടന്‍ തന്നെ പൊലീസിന് കൈമാറിയ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.
മറ്റു പാര്‍ട്ടികള്‍ പരാതി കിട്ടിയാല്‍ പാര്‍ട്ടി കമ്മീഷനെ വെച്ച്, പാര്‍ട്ടി കമ്മീഷന്‍ തൂക്കിക്കൊല്ലട്ടെ എന്നു വിധിക്കുന്നതിന് അപ്പുറം, നിയമത്തിന് മുന്നില്‍ വിട്ടു നല്‍കിയ കെപിസിസിയെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. പൊതുജനസാമാന്യത്തിന് സ്വീകാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നവര്‍ നാടിനു തന്നെ അപമാനമാണെന്നും, ഇത്തരം ആരോപണ വിധേയരെ സഹായിക്കുന്ന ഒരു നിലപാടും ഒരു കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. അത്തരത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന വ്യക്തി എംഎല്‍എ പദവിയില്‍ തുടരുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും രമ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ് തയാറെടുക്കുകയാണ്.ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്.































