March 8, 2026 1:03 am

തൊഴില്‍ സുരക്ഷയില്‍ ആശങ്ക; ലേബർ കോഡ് പ്രാബല്യത്തിൽ

ന്യൂഡൽഹി: സിഐടിയു, ഐഎൻടിയുസി ഉൾപ്പെടെയുള്ള  ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് പുതുക്കിയ തൊഴിൽ ചട്ടങ്ങൾ നടപ്പാക്കി കേന്ദ്രസർക്കാർ.ബിഎംഎസ് മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്.

ചട്ടങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെന്ന് സർക്കാർ വ്യക്തമാക്കി. മിക്ക വ്യവസ്ഥകളും ഉടമകൾക്ക് അനുകൂലവും തൊഴിലാളി വിരുദ്ധവുമെന്നാണ് ട്രേഡ് യൂണിയനുകളുടെ വിമർശനം.

ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് രാജ്യത്ത് പുതുക്കിയ തൊഴിൽനിയമം നടപ്പിൽ വന്നതായി കേന്ദ്രം പ്രഖ്യാപിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന വാചകമാണ് കേന്ദ്രസർക്കാർ പറഞ്ഞത്.

42 കോടിയോളം വരുന്ന രാജ്യത്തെ അസംഘടിത തൊഴിലാളികളെ ലക്ഷ്യംവെക്കുന്നതാണ് ചട്ടങ്ങൾ. സമഗ്രവും തൊഴിലധിഷ്ഠിതവുമായ പരിഷ്കാരം എന്നാണ് പുതിയ ലേബർ കോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിശേഷണം. മിനിമം വേതനം നിശ്ചയിക്കൽ അടക്കം വ്യവസ്ഥയിലുണ്ട്. എതിർപ്പുണ്ടായാലും നിയമം ഇനി ഭേദഗതി ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് പുതിയ ചട്ടമെന്ന് പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ വിമർശിച്ചു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ ചട്ടമെന്ന് നേതാക്കൾ പറഞ്ഞു.

തികച്ചും തൊഴിലാളി വിരുദ്ധമാണ് ഈ ചട്ടങ്ങളെന്ന് സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങൾ ഹനിക്കുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

2015 ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് ചേരുകയോ തൊഴിലാളി സംഘടനകളോട് വിയോജിപ്പുകളിൽ ചർച്ച നടത്തുകയോ ചെയ്യാതെയാണ് നിയമം നടപ്പാക്കിയതെന്നും വിമർശനമുണ്ട്. വ്യവസായബന്ധ കോഡിലെ 12 വ്യവസ്ഥകളോട് ബിഎംഎസും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചാണ് നാല് കോഡുകളായി മാറ്റിയത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News