March 8, 2026 3:41 am

ഡൽഹി സ്ഫോടനം: ഡോ.ഉമര്‍ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സേന

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ ജമ്മു-കാശ്മീരിലെ പുൽവാമയിലുള്ള വീട് തകര്‍ത്ത് സുരക്ഷാ സേന.

ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഇസ്ലാം തീവ്രവാദിയായ ഇയാളാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിൻ്റെ അമ്മയുടെ ഡിഎൻഎയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് സ്ഫോടനക്കേസിലെ പ്രതികൾ, ഡോക്ടർമാരായ ഷഹീൻ, മുസമ്മിൽ, ഉമർ എന്നിവർ. ഷഹീനും മുസമ്മിലും നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഡോ.ഉമർ മുഹമ്മദും ഡോ.​​മുസമ്മിലും പുൽവാമയിൽ നിന്നുള്ളവരും ഡോ.അദീൽ റാത്തർ അനന്ത്‌നാഗിൽ നിന്നുമുള്ളയാളാണ്.

ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.ഷഹീൻ സയീദിന് പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണം സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2019ലെ പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ കൂടിയായ ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.

ജെയ്‌ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ പ്രധാന പ്രവർത്തകയാണ് ഉമറിൻ്റെ ഭാര്യ അഫിറ ബീബി എന്നാണ് വിവരം. ഡൽഹിയിലെ സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ്, അഫിറ ബ്രിഗേഡിൻ്റെ ഉപദേശക സമിതിയായ ഷൂറയിൽ ചേർന്നിരുന്നു.

മസൂദ് അസറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം ചേർന്നാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇരുവരും ഷഹീൻ സയീദുമായി ബന്ധമുള്ളവരാണെന്നും വൃത്തങ്ങൾ പറയുന്നു.

ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി.

ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഡോ. ഷഹീൻ സയീദ് സെപ്്റ്റംബർ 25നു വാങ്ങിയ കാർ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലാ ക്യാംപസിൽനിന്നു കണ്ടെത്തി. ഉമർ വാങ്ങിയ മറ്റൊരു കാർ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആക്രമണപദ്ധതിയുടെ ഭാഗമായി ഇവർ കൂടുതൽ കാറുകൾ വാങ്ങിയിരുന്നോയെന്നു പരിശോധിക്കുന്നു.

സമാഹരിച്ച തുക സൂക്ഷിക്കാനും സ്ഫോടകവസ്തുക്കൾ വാങ്ങാനുമായി ഉമറിനെ ഏൽപിച്ചിരുന്നുവെന്നാണു കണ്ടെത്തൽ. ഇതിൽ 3 ലക്ഷം രൂപയ്ക്ക് ഗുരുഗ്രാം, നൂഹ് എന്നിവിടങ്ങളിൽനിന്ന് 26 ക്വിന്റൽ എൻപികെ വളം വാങ്ങി. സ്ഫോടനങ്ങൾക്കുള്ള ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) നിർമാണത്തിന് ഇത് ഉപയോഗിക്കാറുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News