March 8, 2026 8:27 am

13,500 കോടി തട്ടിപ്പ്: പ്രതി ചോക്സിയെ കൈമാറാൻ കോടതി ഉത്തരവ്

ബ്രസല്‍സ്: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയന്‍ കോടതി അനുമതി നല്‍കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പോലീസ് ചോക്‌സിയെ അറസ്റ്റ്‌ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തി.

അതേസമയം,13,500 കോടി രൂപയുടെ തട്ടിപ്പ് കേസിൽ, പ്രതിയായ ചോക്‌സിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ഹർജി നല്‍കാം.അതിനാല്‍ത്തന്നെ ചോക്‌സിയെ ഉടനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കുറ്റവാളിയെ കൈമാറുന്ന നടപടികളുമായി ബന്ധപ്പെട്ട് ഏറെ സുപ്രധാനമാണ് കോടതിയുടെ ഈ ഉത്തരവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി. കേസില്‍ പ്രതിയായതോടെ ചോക്‌സി രാജ്യംവിടുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഏപ്രില്‍ 22-നാണ് അദ്ദേഹത്തെ ബെല്‍ജിയത്തില്‍ അറസ്റ്റ്‌ചെയ്തത്.

അന്നുമുതല്‍ ബെല്‍ജിയത്തിലെ ജയിലില്‍ അദ്ദേഹം തടവില്‍ കഴിയുകയാണ്. ഇതിനിടെ ഒന്നിലധികം തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം കോടതി നിരസിച്ചിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ പിടിയിലായത്. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്സിയുടെ പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എന്നാല്‍, രാജ്യംവിടുന്നതിന് മുന്‍പാണ് ബെല്‍ജിയത്തിലെ ആന്റ്വര്‍പ്പില്‍നിന്ന് മെഹുല്‍ ചോക്സിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News