റോം: ‘ഇസ്ലാമിക സാംസ്കാരിക വിഘടനവാദം’ തടയുക എന്ന ലക്ഷ്യത്തോടെ, ഇററലിയിൽ ബുർഖ, നിഖാബ് തുടങ്ങിയ മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ നിരോധിക്കാനുള്ള നിയമനിർമ്മാണത്തിന് തുടക്കമിട്ടു.
പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യുടെ സർക്കാർ നിയമനിർമാണ സഭയിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചു. പാർലമെന്റിൽ ശക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഈ നിയമനിർമ്മാണ നിർദ്ദേശങ്ങൾ വേഗം തന്നെ അംഗീകരിക്കാൻ കഴിയും.
കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഇറ്റലിയിൽ ക്രിസ്ത്യാനികൾക്ക് (ഏകദേശം 80.8%) ശേഷം ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാണ് മുസ്ലീങ്ങൾ. ഈ പശ്ചാത്തലത്തിൽ, ഈ നിയമനിർമ്മാണം രാജ്യത്തിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും സാംസ്കാരിക ഏകീകരണത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്തി.

രാജ്യത്തുടനീളമുള്ള എല്ലാ പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, കടകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിയമം വഴി നിരോധിക്കും.നിയമം ലംഘിക്കുന്നവർക്ക് 300 യൂറോ മുതൽ 3,000 യൂറോ വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്തും.ഹിജാബ് (മുഖം മറയ്ക്കാത്ത ശിരോവസ്ത്രം) ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും, ബുർഖ, നിഖാബ് എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇറ്റാലിയൻ ഭരണകൂടവുമായി ഔപചാരിക ഉടമ്പടി ഇല്ലാത്ത മതസംഘടനകൾ തങ്ങളുടെ ധനസഹായ സ്രോതസ്സുകൾ വെളിപ്പെടുത്തണമെന്ന് ഈ ബിൽ നിർബന്ധിക്കുന്നു.നിലവിൽ, ഇറ്റലിയിലെ ഒരു മുസ്ലീം സംഘടനകൾക്കും ഭരണകൂടവുമായി ഇത്തരത്തിൽ ഒരു ഔപചാരിക ഉടമ്പടിയില്ല. അതിനാൽ, മുസ്ലീം പള്ളികൾക്കുമുള്ള വിദേശ ധനസഹായത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും.

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്കും മറ്റ് ഇസ്ലാമിക വസ്ത്രങ്ങൾക്കും നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ ഒട്ടേറെയുണ്ട്. ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് (ബുർഖ/നിഖാബ്) നിരോധനം 2011 മുതലുണ്ട്. പൊതുവിദ്യാലയങ്ങളിൽ എല്ലാ മതചിഹ്നങ്ങളും (ഹിജാബ് ഉൾപ്പെടെ) നിരോധനം 2004ലും നിലവിൽ വന്നു.
ബെൽജിയത്തിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനമുണ്ട്. ഓസ്ട്രിയയിലും ഇത്തരം നിയമം നിൽവിലുണ്ട്.10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ ശിരോവസ്ത്രവും ഇവിടെ പാടില്ല. ഡെന്മാർക്കിലും പൊതുസ്ഥലങ്ങളിൽ പൂർണ്ണമായ മുഖാവരണത്തിന് നിരോധനമാണ്>
പൊതുവിദ്യാലയങ്ങൾ, ആശുപത്രികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മുഖാവരണത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് നെതർലാൻഡ്‌സ്. ബൾഗേറിയ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലും പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കാണ്.
ചൈനയിലെസിൻജിയാങ് പ്രവിശ്യയിൽ ബുർഖകൾക്കും നീണ്ട താടിക്കുമെല്ലാം നിരോധനമുണ്ട്. തീവ്രവാദം തടയാൻ വേണ്ടിയാണീ നടപടി എന്നാണ് സർക്കാർ വിശദീകരണം.
ശ്രീലങ്ക ദേശീയ സുരക്ഷാ കാരണങ്ങളാൽ ബുർഖയ്ക്ക് നിരോധനം 2021 ഏർപ്പെടുത്തിയിരുന്നു. 2024ൽ താജിക്കിസ്ഥാൻ പൊതുസ്ഥലങ്ങളിൽ ഹിജാബിന് വിലക്ക് നിലവിൽ വന്നിട്ടുണ്ട്. കാമറൂൺ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ എന്നിവിടങ്ങളിൽ ദേശീയ സുരക്ഷാ കാരണങ്ങളാൽ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാൻ പാടില്ല.

കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, കൊസോവോ പൊതുവിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഹിജാബിന് നിയന്ത്രണങ്ങളുണ്ട്. സ്പെയിനിൽ കറ്റലോണിയയിലെ ചില പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ നിലവിലുണ്ട്. രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പലതവണ ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ സമവായം ആവാത്തതിനാൽ നിയമനിർമാണത്തിലേക്ക് കടന്നിട്ടില്ല.ഫ്രാൻസിൽ കായിക മത്സരങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള നിയമനിർമ്മാണ നീക്കം അടുത്തിടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടതും വാർത്തയായിരുന്നു.































