ന്യൂയോർക്ക് :പ്രവർത്തന നിധി ബിൽ പാസാക്കാൻ കോൺഗ്രസിൽ സമവായമാകാത്തതിനെ തുടർന്ന്, അമേരിക്കയിൽ ഡോണൾഡ് ട്രംപ് നയിക്കുന്ന സർക്കാരിൻ്റെ പ്രവർത്തനം സ്തംഭനത്തിലേക്ക്.
ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയും എതിർപക്ഷമായ ഡെമോക്രാറ്റുകളും തമ്മിലെ ചർച്ച പൊളിഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സെപ്റ്റംബർ 30ന് രാത്രി 12നകം ബിൽ പാസാകേണ്ടതകായിരുന്നു.
‘അടച്ചുപൂട്ടൽ’ പ്രാബല്യത്തിലായാൽ ആരോഗ്യസേവനം, എയർ ട്രാഫിക് കൺട്രോൾ, അതിർത്തി പട്രോളിങ് എന്നിവയൊഴികെയുള്ള ഫെഡറൽ ഗവൺമെന്റ് പ്രവർത്തനങ്ങളെല്ലാം പൂർണമായി സ്തംഭിക്കും. ഏകദേശം 7.50 ലക്ഷം സർക്കാർ ജീവനക്കാരെ ശമ്പളരഹിത നിർബന്ധിത അവധിയിലേക്ക് പറഞ്ഞുവിടുമെന്നാണ് റിപ്പോർട്ടുകൾ.
പൊതുവേ ഗവൺമെൻ്റ് അടച്ചുപൂട്ടൽ ദിവസങ്ങളോ ഒരാഴ്ചയോ വരെയാണ് നീളാറുള്ളത്. എന്നാൽ, 2018ൽ ഇത് 35 ദിവസം വരെ നീണ്ടിരുന്നു.’അടച്ചുപൂട്ടൽ’ സംഭവിച്ചാൽ ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടുമെന്ന് ട്രംപ് കഴിഞ്ഞദിവസം ഭീഷണിയും മുഴക്കിയിരുന്നു.
ആരോഗ്യ സബ്സിഡി പദ്ധതി പുനരാരംഭിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച പൊളിഞ്ഞത്. തൽക്കാലം ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് ട്രംപും വാശിപിടിച്ചതോടെ സമവായത്തിന്‍റെ വാതിലടഞ്ഞു.
ആരോഗ്യ സേവന മേഖലയിൽ പ്രശ്നങ്ങളില്ലെന്നും ഡെമോക്രാറ്റുകൾ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ട്രംപ് തൊടുക്കുന്ന വിമർശനം.’അടച്ചുപൂട്ടൽ’ പ്രാബല്യത്തിലായാൽ തൊഴിൽക്കണക്കുകൾ അടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നത് സർക്കാർ ഏജൻസികൾ തൽക്കാലത്തേക്ക് വേണ്ടെന്നുവയ്ക്കും.
കടുത്ത പ്രതിസന്ധിയാണ് ‘അടച്ചുപൂട്ടൽ’സൃഷ്ടിക്കുക. ജീവനക്കാർക്ക് ശമ്പളം മുടങ്ങും, ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കില്ല. വിവിധ സബ്സിഡി പദ്ധതികൾ നിലയ്ക്കും. ജിഡിപിയിൽ കനത്ത ഇടിവുണ്ടാകും. ഓഹരി വിപണികൾ തളരും. മാത്രമല്ല, രാജ്യത്തിൻ്റെ വിശ്വാസ്യതയ്ക്കും കോട്ടംതട്ടും.































