ന്യൂഡൽഹി:അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ് 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകേണ്ടതില്ലെന്ന് അന്നത്തെ യുപിഎ സർക്കാർ തീരുമാനിച്ചതെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി.
അന്താരാഷ്ട്ര സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാടും കാരണമായി. “പ്രതികാരം എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു” എങ്കിലും സൈനിക നടപടി വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
“യുദ്ധം തുടങ്ങരുത് എന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തി.”- ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം
വ്യക്തമാക്കി.
“അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ്, ഞാൻ ചുമതലയേറ്റെടുത്ത് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം എന്നെയും പ്രധാനമന്ത്രിയെയും കാണാൻ വിമാനത്തിലെത്തി. അവർ ‘ദയവായി പ്രതികരിക്കരുത്’ എന്ന് ആവശ്യപ്പെട്ടു.
ഇത് സർക്കാർ എടുക്കേണ്ട തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താതെ തന്നെ പറയട്ടെ, ഒരു പ്രതികാര നടപടി ചെയ്യണം എന്നൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു.” -വിദേശികൾ ഉൾപ്പെടെ 160ൽ അധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.































