ന്യൂഡൽഹി : ആൻഡമാൻ കടലിൽ ഗണ്യമായ അളവിൽ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇത് ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണ ദൗത്യങ്ങൾക്ക് വലിയ ഉത്തേജനമാവുമെന്നാണ് വിലയിരുത്തൽ
റഷ്യൻ എണ്ണ ഇറക്കുമതിയെ ചൊല്ലിയുള്ള അന്താരാഷ്ട്ര വിമർശനങ്ങളും, അമേരിക്കയുമായുള്ള അധിക തീരുവ സംബന്ധിച്ച തർക്കങ്ങളും നിലനിൽക്കെ, രാജ്യത്തിൻ്റെ ഊർജ്ജ മേഖലയ്ക്ക് കരുത്തു പകരുന്നതാണ് സുപ്രധാന വെളിപ്പെടുത്തൽ,
ഈ വിവരം ‘എക്സി’ലൂടെയാണ് മന്ത്രി പുരി പങ്കുവെച്ചത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയുള്ള ശ്രീ വിജയപുരം എന്ന സ്ഥലത്താണ് വൻതോതിലുള്ള പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.
ഈ എണ്ണക്കിണറുകൾ 295 മീറ്റർ ജലനിരപ്പിലും 2,650 മീറ്റർ ആഴത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.2,212-നും 2,250 മീറ്ററിനും ഇടയിൽ നടത്തിയ പ്രാഥമിക ഉത്പാദന പരിശോധനയിൽ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഇടവിട്ടുള്ള തീജ്വാലകൾ ദൃശ്യമാവുകയും ചെയ്തു. കാക്കിനഡയിൽ എത്തിച്ച് പരിശോധിച്ച വാതക സാമ്പിളുകളിൽ 87 ശതമാനം മീഥേൻ ആണെന്നും കണ്ടെത്തി.

രാജ്യത്തിന്‍റെ ഊർജ്ജ ആവശ്യകതയുടെ ഏകദേശം 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഈ കണ്ടെത്തൽ ഏറെ നിർണ്ണായകമാണ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നത് അമേരിക്കയെ ചൊടിപ്പിക്കുകയും ഇന്ത്യയുമായുള്ള നയതന്ത്ര സൗഹൃദത്തിൽ ഉലച്ചിലുകൾക്ക് കാരണമാവുകയും ചെയ്ത സന്ദർഭത്തിലാണ് ഈ വെളിപ്പെടുത്തൽ.ഈ പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ, ഊർജ്ജ കാര്യത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ ഇത് സഹായിക്കും.
പ്രകൃതിവാതക ശേഖരത്തിന്‍റെ വ്യാപ്തിയും വാണിജ്യപരമായ സാധ്യതകളും വരും മാസങ്ങളിൽ സ്ഥിരീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വടക്ക് മ്യാൻമർ മുതൽ തെക്ക് ഇന്തോനേഷ്യ വരെയുള്ള ഈ മേഖല പ്രകൃതിവാതക സമ്പന്നമാണെന്ന ഇന്ത്യയുടെ ദീർഘകാല വിശ്വാസമാണ് ഈ കണ്ടെത്തലിലൂടെ ഉറപ്പിച്ചത്. “ആൻഡമാൻ തടത്തിലെ ഹൈഡ്രോ കാർബൺ സാന്നിധ്യം ഒരു വലിയ ചുവടുവെപ്പാണ്,” അദ്ദേഹം കുറിച്ചു.

സർക്കാരിൻ്റെ ആഴക്കടൽ ദൗത്യവുമായി യോജിച്ചു പോകുന്ന ഈ പുതിയ കണ്ടെത്തൽ ഓഫ്‌ഷോർ ഹൈഡ്രോ കാർബൺ ശേഖരം പര്യവേക്ഷണം ചെയ്യാനുള്ള ലക്ഷ്യത്തിന് കരുത്താകും. ആഗോള ആഴക്കടൽ പര്യവേക്ഷണ വിദഗ്ധരുമായി സഹകരിച്ച് ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രകൃതിവാതക സാന്നിധ്യം സഹായകമാകും.
ആൻഡമാൻ കടലിലെ വൻ പ്രകൃതിവാതക ശേഖരം രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും നിർണായകമായ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കും. പ്രകൃതിവാതകം വിജയകരമായി വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാം.നിലവിൽ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യാൻ ചെലവഴിക്കുന്ന ഭീമമായ തുക രാജ്യത്തിനകത്ത് നിലനിർത്താനാകും.
പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടിന് ശക്തിപകരുന്ന ഒരു ചുവടുവെയ്പ്പാണിത്. ഇറക്കുമതി കുറയ്ക്കുന്നത് രാജ്യത്തെ ഊർജ്ജ കാര്യത്തിൽ കൂടുതൽ സ്വതന്ത്രമാക്കും.റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്ക് മേൽ ചെലുത്തുന്ന നയതന്ത്ര സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഈ കണ്ടെത്തൽ സഹായിക്കും.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയുന്നതോടെ, അന്താരാഷ്ട്ര എണ്ണ, വാതക വിപണിയിലെ വിലകളോടും ഭീഷണികളോടും വഴങ്ങേണ്ട സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാനാകും.സ്വന്തം ഊർജ്ജ ഉറവിടങ്ങൾ ഉറപ്പാക്കുന്നത് ഇന്ത്യയ്ക്ക് വിദേശനയ വിഷയങ്ങളിൽ കൂടുതൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവസരം നൽകും.
)
പുതിയ പ്രകൃതിവാതക ശേഖരം പ്രയോജനപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം ആവശ്യമായി വരും.വാതകം ശേഖരിക്കുന്നതിനും പ്രധാന ഭൂപ്രദേശത്തേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള ആഴക്കടൽ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കണം. വാതകം സംസ്കരിക്കുന്നതിനും വിതരണത്തിനും വേണ്ടിയുള്ള പുതിയ ടെർമിനലുകളും അനുബന്ധ സൗകര്യങ്ങളും ആൻഡമാൻ തീരങ്ങളിലും സമീപ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ സാധ്യതയുണ്ട്.
കൽക്കരി പോലുള്ള ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് പ്രകൃതിവാതകം കത്തുമ്പോൾ കുറഞ്ഞ കാർബൺ ബഹിർഗമനം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. വ്യാവസായിക, ഗാർഹിക ആവശ്യങ്ങൾക്കായി പ്രകൃതിവാതകം ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും രാജ്യത്തിന്‍റെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായകമാകും.
ആഴക്കടലിൽ നിന്ന് വാതകം വേർതിരിച്ചെടുക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണ്. ഇത് ഇന്ത്യൻ ഊർജ്ജ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കും.ഈ പ്രദേശം വാതക സമ്പന്നമാണെന്ന് തെളിയിക്കപ്പെട്ടതോടെ, ആൻഡമാൻ-ബംഗാൾ തടത്തിലെ മറ്റ് മേഖലകളിലെ പര്യവേക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാവും.
































One Response
Good news