March 8, 2026 2:21 pm

സമാധാനം സ്ഥാപിക്കാൻ ലഡാക്ക് നേതാക്കളും കേന്ദ്രവും നീക്കം തുടങ്ങി

ലഡാക്ക് : ലേയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ,സമാധാനം പുന:സ്ഥാപിക്കാനുള്ള ചർച്ചകൾ നടത്താൻ കേന്ദ്ര സർക്കാരും ലഡാക്കിലെ നേതാക്കളും തയാറാവുന്നു.

ബുധനാഴ്ചത്തെ ഏറ്റുമുട്ടലുകളിൽ പരിക്കേറ്റവരെ കാണാൻ ആശുപത്രി സന്ദർശിച്ച ശേഷം ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാവ് തുപ്സ്തൻ ഛേവാങ് ആണ് ഇക്കാര്യം അറിയിച്ചത്.

ലേയിലെയും കാർഗിലിലെയും രാഷ്ട്രീയ, മത സംഘടനകളെ പ്രതിനിധീകരിക്കുന്നത് ലഡാക്ക് അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്നാണ്.

ലഡാക്കിനെ ജമ്മു കശ്മീരിൽ നിന്ന് വേർപ്പെടുത്തി കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം, 2023 മുതൽ ലഡാക്കിൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുമായി ഇവർ ചർച്ചകൾ നടത്തിവരുന്നു.

ഭൂമി, തൊഴിൽ, സംസ്കാരം എന്നിവയുടെ സംരക്ഷണം കൂടാതെ, ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ഒഴികെയുള്ള മിക്ക ആവശ്യങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്
എന്നാണ് പറയുന്നത്.

ലഡാക്കിന് ബാധകമായ ആറാം ഷെഡ്യൂളിലെ വ്യവസ്ഥകൾ നൽകാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാന പദവി എന്ന ആവശ്യം തള്ളിക്കളഞ്ഞു. അവസാന വട്ട ചർച്ച മെയ് 27-നാണ് നടന്നത്. ചർച്ചകൾ വൈകിയത് ലഡാക്കിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വലിയ ആശങ്കയും രോഷവും ഉണ്ടാക്കിയെന്ന് പറയുന്നു.

സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും ശാന്തമാണെന്ന് ആശുപത്രി സന്ദർശനത്തിന് ശേഷം ഛേവാങ് അറിയിച്ചു. സംയമനം പാലിക്കാനും ചർച്ചകൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. അക്രമസംഭവങ്ങളെ തുടർന്ന് വ്യാഴാഴ്ച ഡൽഹിയിൽ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.

“ഞങ്ങളുടെ ആറ് പ്രതിനിധികൾ അടിയന്തരമായി യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “പെട്ടെന്ന് യോഗം ചേർന്നാൽ സാധാരണ നില പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും.”

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും ഒരാളെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പരിക്കുകളുള്ളവർക്ക് ചികിത്സ നൽകിയെന്നും വേഗത്തിലുള്ള നടപടികളിലൂടെ കൂടുതൽ ആളപായം ഒഴിവാക്കിയ ആശുപത്രി ജീവനക്കാരെ അദ്ദേഹം പ്രശംസിച്ചു.

ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് ശാന്തമായിരിക്കാൻ മുൻ രണ്ട് തവണ എംപിയായിരുന്ന ഛേവാങ്
അഭ്യർത്ഥിച്ചു. നേതാക്കളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ ഇന്നലത്തെ സംഭവങ്ങൾക്ക് കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലേയിലും കാർഗിലിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ 144-ാം വകുപ്പ് തുടരുന്നതിനാൽ ലേയിലെ കടകൾ വ്യാഴാഴ്ചയും അടഞ്ഞുകിടന്നു. കാർഗിലിലും പൂർണ്ണമായ ഹർത്താൽ ആചരിച്ചു, .

ലേയിലെ തെരുവുകൾ വിജനമായിരുന്നു. പോലീസിനെയും സിആർപിഎഫിനെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News