March 8, 2026 1:52 pm

പുടിൻ, ഷി, മോദി: പുതിയ ലോകക്രമ സൂചനയോ ?

ബീജിംഗ്: ആഗോള രാഷ്ട്രീയ ഭൂപടത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു.ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി അതിന്റെ സൂചനയാണ്.

റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ , ചൈനയൂടെ പ്രസിഡന്റ് ഷി ജിൻപിങ്ങ് എന്നിവരുമായി ഇന്ത്യയൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകൾ അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ, ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കേവലം മൂന്ന് രാജ്യങ്ങളുടെ നേതാക്കളുടെ കൂടിക്കാഴ്ച എന്നതിനപ്പുറം, ലോക ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്നതും ശക്തമായ ആണവശക്തികളുമായുള്ള ഒരു പുതിയ കൂട്ടായ്മയുടെ സൂചനയാണിത്.

ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യ 300 കോടിയിലേറെ വരും.ഇത് അമേരിക്കയുടെ ജനസംഖ്യയുടെ ഒമ്പത് മടങ്ങ് കൂടുതലാണ്. ആണവായുധങ്ങളുടെ കാര്യത്തിലും ഈ കൂട്ടുകെട്ട് അമേരിക്കയെക്കാൾ ഏറെ മുന്നിൽ തന്നെ.

റഷ്യയുടെയും ചൈനയുടെയും ഇന്ത്യയുടെയും പക്കലുള്ള ആണവായുധങ്ങളുടെ എണ്ണം അമേരിക്കയുടെ ആയുധശേഖരത്തെക്കാൾ ആയിരത്തിലേറെ കൂടുതലാണ്. ഈ കണക്കുകളാണ് അമേരിക്കയൂടെ ആശങ്കയുടെ പ്രധാന കാരണം.

റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ കടുത്ത വ്യാപാര നികുതികളാണ് ഈ സംഭവവികാസങ്ങൾക്ക് വഴി തെളിയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ ഇന്ത്യയുടെ നിലപാടിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് ട്രംപ് ഭരണകൂടം വ്യാപാര നികുതികൾ വർദ്ധിപ്പിച്ചത്. ഇത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തി.

ഇതോടെ, തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ വഴികൾ തേടാൻ ഇന്ത്യ നിർബന്ധിതമായി. അതിന്റെ ഫലമായാണ് ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായത്.

ഗാൽവാൻ താഴ്വരയിലെ സംഘർഷങ്ങൾക്ക് ശേഷം ഏഴ് വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി,ചൈന സന്ദർശിച്ചത് എന്നതും ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തി.

ഈ നീക്കം റഷ്യക്കും അനുകൂലമായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ ഇന്ത്യയും ചൈനയും റഷ്യക്ക് നൽകിയ പിന്തുണ ചെറുതല്ല. ഈ പുതിയ ബന്ധത്തിലൂടെ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ നില സുരക്ഷിതമാക്കാമെന്ന് റഷ്യ കണക്കുകൂട്ടുന്നു.

അതേസമയം, ലോക രാഷ്ട്രീയത്തിൽ അമേരിക്കയുടെ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ ചൈന ആഗ്രഹിക്കുന്നു. ഇന്ത്യയെയും റഷ്യയെയും തങ്ങളോടൊപ്പം ചേർത്ത് ഒരു പുതിയ ബഹുധ്രുവ ലോകം സൃഷ്ടിക്കാനാണ് ഷി ജിൻപിങ്ങിന്റെ നീക്കം.

ഈ നീക്കങ്ങൾ അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിലൂടെ ട്രംപ് ഭരണകൂടം ലോകരാജ്യങ്ങളെ അകറ്റിയപ്പോൾ, അത് ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ ശക്തികളെ പരസ്പരം അടുപ്പിച്ചു.

ഈ രാജ്യങ്ങൾക്കിടയിൽ പരസ്പരം ആശ്രയിക്കാനും സാമ്പത്തിക സഹകരണത്തിനുള്ള പുതിയ വഴികൾ തേടാനുമുള്ള ഒരു വേദി ഒരുങ്ങുന്നു. ഇത് വെറും ഒരു ഉച്ചകോടി മാത്രമല്ല, ഭാവിയിലെ ലോക രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ സാധ്യതയുള്ള ഒരു പുതിയ അച്ചുതണ്ടിന്റെ പിറവിയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News