ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ ബിഹാറിലെ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഹാജരാക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഇതോടൊപ്പം 11 തിരിച്ചറിയൽ രേഖകൾകൂടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വർഷം അവസാനം ആണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്.
ഏകദേശം 35 ലക്ഷം വോട്ടർമാർക്ക് രേഖകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. മരിച്ചവരുടെയും വ്യാജ എൻട്രികളുടെയും എണ്ണം കുറച്ചതിന് ശേഷമുള്ള കണക്കാണിത്.സെപ്റ്റംബർ 1-നകം എല്ലാ രേഖകളും സമർപ്പിക്കാൻ ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു.
വോട്ടർ പട്ടികയുടെ ‘പ്രത്യേക തീവ്രമായ പുതുക്കൽ’ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.വീണ്ടും ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിനൊപ്പം ആധാർ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.
ഒരു പ്രത്യേക സമുദായത്തെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കാൻ രൂപകൽപ്പന ചെയ്തതാണ് ‘പുതുക്കൽ പ്രക്രിയ’യെന്ന് രാഷ്ടീയ കക്ഷികൾ പരാതിപ്പെട്ടിരുന്നു. പട്ടികയിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ലക്ഷക്കണക്കിനാളുകളെ എന്തുകൊണ്ട് സഹായിച്ചില്ലെന്ന് അവരോട് കോടതി ചോദിച്ചു.
പാർലമെൻ്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെടെയുള്ള വ്യക്തിഗത രാഷ്ട്രീയക്കാരാണ് എതിർപ്പുകൾ സമർപ്പിച്ചതെന്നും, പാർട്ടികൾ പരാതികൾ നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
“ബിഹാറിലെ രാഷ്ട്രീയ പാർട്ടികൾ എന്താണ് ചെയ്യുന്നത് ?. നിങ്ങളുടെ ബൂത്ത് ലെവൽ ഏജന്റുമാർ എന്താണ് ചെയ്യുന്നത്? രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സഹായിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
1.6 ലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവൽ ഏജൻ്റുമാരിൽ നിന്ന് രണ്ട് എതിർപ്പുകൾ മാത്രമാണ് വന്നതെന്ന് കമ്മീഷൻ കോടതിൽ ബോധിപ്പിച്ചിരുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയും രേഖാമൂലം എതിർപ്പുകൾ സമർപ്പിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
നേരത്തെ, അന്യായമായി ആരെയും പുറത്താക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ബോധിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ ബഹളം വെക്കുകയാണ്… കാര്യങ്ങൾ അത്ര മോശമല്ല – അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് കൂടുതൽ സമയം തരൂ. ആരെയും പുറത്താക്കിയിട്ടില്ലെന്ന് ഞങ്ങൾ കാണിച്ചു തരാമെന്ന് അദ്ദേഹം പറഞ്ഞു.
കരട് പട്ടികയിൽ നിന്ന് പുറത്തായ 85,000 വോട്ടർമാർ വീണ്ടും ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും, രണ്ടര ലക്ഷത്തിലധികം പുതിയ വോട്ടർമാർ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.































