April 23, 2026 2:23 pm

ജയിലിലായാൽ മന്ത്രി സ്ഥാനം പോകുന്ന ബില്ലിനൊപ്പമില്ല; ശശി തരൂർ

ന്യൂഡൽഹി : പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെയുള്ളവർ 30 ദിവസം ജയിലിലായാൽ, അവർക്ക് പദവി നഷ്ടമാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ താൻ ബില്ലിനെ പിന്തുണക്കുകയാണെന്ന വാർത്ത കോൺ​ഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ  നിഷേധിച്ചു.

തൻ്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത പാലമെൻ്ററി സമിതിയിൽ ചർച്ച നടക്കട്ടെ.

അതിനിടെ, പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ‘ഇന്ത്യ സഖ്യം’ വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ, ഓണ്‍ ലൈന്‍ ചൂതാട്ടത്തിന് തടയിടുന്ന ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.

തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം സൂക്ഷ്മ പരിശോധനക്കായി സംയുക്ത പാലമെൻ്ററി സമിതിക്ക് വിടാനാകും സാധ്യത.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മന്ത്രിമാ‍ർ എന്നിവര്‍ തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിഞ്ഞാല്‍ സ്ഥാനം നഷ്ടമാകുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണ് ബില്ല് കൊണ്ടുവരുന്നതെങ്കിലും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിമാരേയും, മന്ത്രിമാരേയും ഉന്നമിട്ടുള്ള ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നീക്കാനുള്ള നിയന്ത്രണവും കേന്ദ്രത്തിലേക്ക് എത്തുകയാണ് എന്നാണ് ആരോപണം

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News