March 10, 2026 12:45 am

ഗാസ കീഴടക്കാതെ വെടിനിർത്തില്ലെന്ന് ഇസ്രായേൽ

ജെറുസലേം: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഹമാസിന്റെ ഏറ്റവും പുതിയ നിർദ്ദേശം ഇസ്രായേൽ തള്ളിക്കളഞ്ഞു.

ഈജിപ്ത്, ഖത്തർ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ, ഗാസയിൽ സൈനിക ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹമാസിനെ പൂർണമായി നശിപ്പിക്കുക എന്ന ലക്ഷ്യം നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.

ഹമാസ് സമ്മർദ്ദത്തിലാണെന്നും, അതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു. ഇപ്പോൾ വെടിനിർത്തിയാൽ ഹമാസിന് പുനഃസംഘടിക്കാനും ശക്തി നേടാനും കഴിയും എന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നത്.

ഗാസ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള സൈനിക നീക്കങ്ങൾ ഇസ്രായേൽ തുടരുകയാണ്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കളും ഈ നിലപാടിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഇവർ നെതന്യാഹു സർക്കാരിൻ്റെ പ്രധാന ശക്തികേന്ദ്രങ്ങളാണ്.

മധ്യസ്ഥരുടെ നിർദ്ദേശമനുസരിച്ച്, 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കാമെന്ന് ഹമാസ് വാഗ്ദാനം ചെയ്തിരുന്നു. ഈ കരാർ ആദ്യഘട്ടത്തിൽ 10 ബന്ദികളെ വിട്ടയക്കാനും, പിന്നീട് കൂടുതൽ പേരെ മോചിപ്പിക്കാനും വഴിയൊരുക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ നീക്കങ്ങളെ ഇസ്രായേൽ പൂർണമായും തള്ളിക്കളയുകയാണ്.

സർക്കാരിന്റെ നിലപാടുകൾക്കെതിരെ ഇസ്രായേലിൽ വ്യാപകമായ പ്രതിഷേധം ശക്തമാണ്. ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളുടെ കുടുംബങ്ങളാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാറുണ്ടാക്കി തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി.

അതേസമയം, ഗാസയിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം ദയനീയമായി തുടരുന്നു. യുദ്ധം തുടങ്ങി 22 മാസങ്ങൾ പിന്നിടുമ്പോൾ, 62,000-ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം മേഖലയിൽ പട്ടിണി മരണങ്ങൾ വർദ്ധിപ്പിക്കുന്നു. ഇത് ആഗോള തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

വെടിനിർത്തൽ ചർച്ചകൾ നിലച്ചതോടെ, സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്‍റെ സൈനിക നീക്കം, വലിയ ആൾനാശത്തിനും കൂടുതൽ മാനുഷിക ദുരന്തങ്ങൾക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News