ന്യൂഡൽഹി : ഒഡീഷയിൽ മൂന്ന് ജില്ലകളിലായി വലിയ സ്വർണ്ണ ശേഖരം കണ്ടെത്തിയതായി ഒഡീഷ സർക്കാർ സ്ഥിരീകരിച്ചു. ഏകദേശം 20 ടണ്ണോളം സ്വർണത്തിൻ്റെ സാന്നിധ്യമാണ് പ്രാഥമിക പഠനങ്ങളിൽ സൂചിപ്പിക്കുന്നത്
ദേവ്ഗഡ്, കിയോൻഝർ, മയൂർഭഞ്ച് എന്നീ ജില്ലകളിലാണ് പ്രധാനമായും ഈ നിക്ഷേപം. ഇതിന് പുറമെ മാൽക്കൻഗിരി, സംബൽപൂർ, ബൗധ് തുടങ്ങിയ ജില്ലകളിലും സ്വർണ്ണ സാന്നിധ്യം ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളിലാണ് ഈ വിവരം പുറത്ത് വന്നത്.
രാജ്യത്തിൻ്റെ ഖനന ഭൂപടത്തിൽ ഒഡീഷയ്ക്ക് ഇതിനോടകം തന്നെ വലിയ സ്ഥാനമുണ്ട്. ക്രോമൈറ്റ് ശേഖരത്തിന്റെ 96%, ബോക്സൈറ്റിന്റെ 52%, ഇരുമ്പയിരിന്റെ 33% എന്നിവ ഒഡീഷയിലാണ്. പുതിയ സ്വർണ്ണ നിക്ഷേപം സംസ്ഥാനത്തിന്റെ ധാതു സമ്പന്നതയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കർണ്ണാടകയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ളതും സ്വർണ്ണം ഉത്പാദിപ്പിക്കുന്നതുമായ സംസ്ഥാനം. ഹുട്ടി സ്വർണ്ണ ഖനി ആണ് നിലവിൽ ഇന്ത്യയിലെ ഏക സജീവ സ്വർണ്ണ ഖനി.
![]()
കർണ്ണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്‌സ് (ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികളിൽ ഒന്നായിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുകയാണ്. രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വർണ്ണ നിക്ഷേപങ്ങളുണ്ട്. രാജ്യത്തെ മൊത്തം സ്വർണ്ണ ശേഖരം ഏകദേശം 600 ടണ്ണായി കണക്കാക്കപ്പെടുന്നു.
സ്വർണ്ണം ഇന്ത്യക്കാരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും നിക്ഷേപമായും സ്വർണ്ണത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് സ്വർണത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ.
വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം രാജ്യം നടത്തിയ സ്വർണ്ണ ഇറക്കുമതി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 13.83% വർദ്ധിച്ച് 3.93 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2024-ൽ ഇറക്കുമതി 5% വർദ്ധിച്ച് 802.8 ടണ്ണായി. ഉയർന്ന നിക്ഷേപ ആവശ്യകതയും റിസർവ് ബാങ്കിൻ്റെ വലിയ തോതിലുള്ള വാങ്ങലുകളുമാണ് ഇതിന് കാരണം. എന്നിരുന്നാലും,ആഭരണങ്ങളുടെ ആവശ്യം 2% കുറഞ്ഞ് 563.4 ടണ്ണിലെത്തിയിട്ടുണ്ട്.
![]()
സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയതിനാൽ (10 ഗ്രാമിന് 1 ലക്ഷം രൂപയ്ക്ക് മുകളിൽ), 2025-ൽ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പ്രവചിക്കുന്നത്. 2025-ൽ 600 മുതൽ 700 ടൺ വരെയായിരിക്കും ഉപഭോഗം. ഇത് മുൻവർഷത്തെ 802.8 ടണ്ണിനേക്കാൾ കുറവാണ്.
ഒഡീഷയിലെ പുതിയ കണ്ടെത്തൽ വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ഈ 10 മുതൽ 20 ടൺ വരെയുള്ള സ്വർണ്ണ ശേഖരം ഇന്ത്യയുടെ വാർഷിക ഇറക്കുമതി അളവായ 700-800 മെട്രിക് ടണ്ണിനെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും, ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സ്വർണ്ണ ഖനന മേഖലയ്ക്കും പുതിയ ഉണർവ് നൽകും. വരും വർഷങ്ങളിൽ ഈ ശേഖരം പൂർണ്ണമായി ഉപയോഗപ്പെടുത്താനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
![]()































