ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിച്ചത് താൻ ഇടപെട്ടത് കൊണ്ടാണെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി.
ട്രംപിൻ്റെ വെടിനിർത്തൽ മധ്യസ്ഥ അവകാശവാദങ്ങളെക്കുറിച്ച് കോൺഗ്രസ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.ഭീകരവിരുദ്ധ പ്രവർത്തനം നിർത്താൻ ഒരു ലോക നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോദി ലോക്‌സഭയിൽ പറഞ്ഞു.എന്നാൽ ഓപ്പറേഷൻ സിന്ദൂർ നിർത്താൻ പാകിസ്ഥാൻ അപേക്ഷിക്കുകയായിരുന്നു,
മൂന്ന് രാജ്യങ്ങൾ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പൂർണ്ണ പിന്തുണ ഇന്ത്യയ്ക്കുണ്ടെന്ന് ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകവേ,പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
“മെയ് 9 ന് രാത്രി, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നോട് സംസാരിക്കാൻ ശ്രമിച്ചു.അദ്ദേഹം ഒരു മണിക്കൂറോളം ശ്രമിച്ചു. പക്ഷേ ഞാൻ സൈന്യാധിപന്മാരുമായുള്ള ഒരു യോഗത്തിൻ്റെ തിരക്കിലായിരുന്നു. തിരികെ വിളിച്ചപ്പോൾ, പാകിസ്ഥാൻ ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇതാണ് പാകിസ്ഥാൻ്റെ ഉദ്ദേശ്യമെങ്കിൽ, അതിന് വലിയ വില നൽകേണ്ടിവരുമെന്നായിരുന്നു എൻ്റെ ഉത്തരം.”- അദ്ദേഹം പറഞ്ഞു.
“പഹൽഗാമിനും ഒപ്പ് സിന്ദൂരിനും ശേഷം ഇന്ത്യയ്ക്ക് ലഭിച്ച വിദേശനയത്തെക്കുറിച്ചും ആഗോള പിന്തുണയെക്കുറിച്ചും ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്.എന്നാൽ ലോകത്തിലെ ഒരു രാജ്യവും സ്വയം സംരക്ഷിക്കുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞിട്ടില്ല എന്നതാണ് സത്യം.വാസ്തവത്തിൽ,193 രാജ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ചത്.”
“പഹൽഗാമിനുശേഷം, പാകിസ്ഥാൻ സൈന്യം ഇന്ത്യയിൽ നിന്ന് വലിയ പ്രതികരണം പ്രതീക്ഷിച്ചിരുന്നു.അവർ നമ്മൾക്ക് നേരെ ആണവ ഭീഷണികൾ ഉയർത്തിയിരുന്നു.മെയ് 6-7 രാത്രിയിൽ,നമ്മൾ ആഗ്രഹിച്ച രീതിയിൽ ഒരു ഓപ്പറേഷൻ നടത്തി.പാകിസ്ഥാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.22 മിനിറ്റിനുള്ളിൽ, ഏപ്രിൽ 22 ലെ ആക്രമണത്തിന് പ്രതികാരം ചെയ്തു”- മോദി പറഞ്ഞു.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ വ്യാപാരം ഉപയോഗിക്കുമെന്ന ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടായിരുന്നിട്ടും പാകിസ്ഥാൻ്റെ വെടിനിർത്തൽ വാഗ്ദാനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു. പിന്നിട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഈ ചോദ്യം ആവർത്തിച്ചു.
വെടിനിർത്തലിന് ട്രംപ് ഇടപെട്ടില്ലെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മോദിക്ക് മുൻപ് സംസാരിച്ച രാഹുൽ ഗാന്ധിയുടെ ചോദ്യം. മോദിയുടെ പ്രതിച്ഛായ നിർമ്മിതിക്കായി ആയിരുന്നു ഓപ്പറേഷൻ സിന്ദുരെന്ന ഗുരുതര വിമർശനവും അദ്ദേഹം സഭയിൽ ഉന്നയിച്ചിരുന്നു.































