വാഷിഗ്ടൺ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അമേരിക്ക സംശയിക്കുന്നു. ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന.ഇസ്രയേൽ ഉദ്യോഗസ്ഥരും യുറേനിയം കാണാതായ കാര്യം വ്യക്തമാക്കിയിരുന്നു
ആയുധം നിർമ്മിക്കാൻ പാകത്തിലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് കാണാതായിരിക്കുന്നത്.ആണവായുധ നിർമ്മാണപ്രവർത്തനങ്ങളുമായി ഇറാൻ ഇനിയും മുമ്പോട്ട് പോയേക്കാം എന്ന് അനുമാനിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാനുള്ള യുറേനിയമാണ് കാണാതായതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അതേസമയം, ഇറാൻ എത്രത്തോളം യുറേനിയം ശേഖിച്ചുവെന്നും ഫൊർദൊ ആണവകേന്ദ്രത്തിന് ആക്രമണത്തിൽ എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നുമുള്ള കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.
യുറേനിയം കൂടാതെ ചില ഉപകരണങ്ങളും ഇറാൻ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവായുധ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളിൽ ഫൊർദൊ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്.
അതേസമയം, ആണവകേന്ദ്രങ്ങൾക്ക് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.