June 25, 2025 1:00 am

വെടിനിർത്തി: ഇസ്രായേൽ, ഇറാൻ യുദ്ധം തീർന്നു

ടെഹ്റാൻ: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ,12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് അന്ത്യം. വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ വാർത്ത ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും ഇത് സ്ഥിരീകരിച്ചു

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി  നേരത്തെ വ്യക്തമാക്കിയിരുന്നു.

വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദം ആദ്യം അദ്ദേഹം തള്ളുകയായിരുന്നു.. ഇറാൻ്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്. പുലർച്ചെ 4.16ഓടെയാണ് മന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ പിന്നീട് ഇറാനും വെടിനിർത്തലിന് വഴങ്ങുകയായിരുന്നു.

അമേരിക്ക നിർദ്ദേശിച്ച വെടിനിർത്തലിന് ഇറാനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പ്രധാന പങ്കുവഹിച്ചതായി ചർച്ചകളിൽ പങ്കെടുത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ  അംഗീകരിച്ച് . ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ ഓഫീസും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന്  അതിൽ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു.   ഇറാൻ്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കയുടെ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ താവളങ്ങളിലൊന്നായ അൽ ഉദൈദ് എയർ ബേസിലേക്ക് 14 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ വടക്കൻ ബഗ്‌ദാദിലെ താജി സൈനിക താവളത്തിനു നേരെയും ഇറാന്റെ ആക്രമണം നടന്നു

കഴിഞ്ഞ തിങ്കളാഴ്ച ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഖത്തർ അമീറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനുശേഷമാണ് ഈ നീക്കമുണ്ടായത്.

തൊട്ടുപിന്നാലെ, ഖത്തർ പ്രധാനമന്ത്രി, ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും വെടിനിർത്തൽ വ്യവസ്ഥകൾക്ക് ഇറാൻ്റെ അംഗീകാരം നേടുകയും ചെയ്തു.

വെടിനിർത്തൽ അംഗീകരിച്ചതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. എന്നിരുന്നാലും,ഒരു വെടിനിർത്തൽ കരാറിലും എത്തിച്ചേർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാൻ ആദ്യം അമേരിക്കൻ പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.

നേരത്തെ, “പൂർണ്ണവും സമഗ്രവുമായ വെടിനിർത്തൽ” 24 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചിരുന്നു.

അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലാം ശരിയായി നടക്കുമെന്ന് ഞാൻ കരുതുന്നു, അങ്ങനെയായാൽ ’12 ദിവസത്തെ യുദ്ധം’ എന്ന് വിളിക്കപ്പെടേണ്ട ഇത് അവസാനിപ്പിക്കാൻ ബുദ്ധി കാണിച്ച ഇസ്രായേലിനെയും ഇറാനെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.”‘വെടിനിർത്തൽ’ പ്രഖ്യാപിക്കുന്നതിന് മുൻപ്, ട്രംപ് മറ്റൊരു പോസ്റ്റിൽ ഖത്തർ അമീറിനോട് നന്ദി രേഖപ്പെടുത്തി.

ട്രംപ്, തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ സംഘം ഇറാനുമായി വെടിനിർത്തലിനായി ചർച്ച ചെയ്തുവെന്നും,ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News