ന്യൂഡൽഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് വീണ്ടും പാകിസ്താന്‍ ആവശ്യപ്പെടുമ്പോൾ, വെള്ളം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനലുകൾ വഴി എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.
ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇത്.രണ്ടു വർഷത്തിനുള്ളിൽ ഇതിൻ്റെ പണി പൂർത്തിയാക്കും.
രണ്ടാം ഘട്ടം എന്ന നിലയിലാണ് വെള്ളം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ കനാൽ നിർമ്മിക്കും.ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.
കശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത്.
ഇതിനിടെ,സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്‍ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ആവശ്യവുമായി പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നത്.
പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ് ആണ് ജല്‍ശക്തി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെള്ളത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാകിസ്ഥാൻ്റെ പരാതി.എന്നാൽ ഈ ആവശ്യത്തോട് ഇതുവരെ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജലകരാര്‍ ഇന്ത്യ മരവിപ്പിച്ചത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിന്ന പിന്നാലെയായിരുന്നു ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നത്.
അതേസമയം, വെള്ളം വഴിതിരിച്ച് വിട്ടും, കൂടുതല്‍ സംഭരിച്ചും, അണക്കെട്ടുകള്‍ തുറന്ന് വിട്ടും സിന്ധു നദി കരാറുമായി ബന്ധപ്പെട്ട നദികളില്‍ ഇന്ത്യ ഇടപെടല്‍ കര്‍ശനമാക്കുന്നത് പാകിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന.