വാഷിംഗ്ടൺ: ബാലപീഡന പരമ്പര കേസിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഉൾപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹത്തിനു പകരം വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസിനെ പ്രസിഡന്റ് ആക്കണമെന്നും ശതകോടീശ്വരനും ടെസ്ല ഉടമയുമായ ഇലോൺ മസ്ക്.
പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിച്ചപ്പോൾ ട്രംപിൻ്റെ മുഖ്യസഹായിയും സാമ്പത്തിക സ്രോതസ്സുമായിരുന്നു മസ്ക്. സർക്കാർ നൽകിയിരുന്ന ഉന്നത പദവിയിൽ നിന്ന് രാജിവെച്ച ശേഷം അദ്ദേഹം ട്രംപിനെതിരെ ആഞ്ഞടിക്കുകയാണ്. ട്രംപിനെ കുററവിചാരണ ചെയ്യണമെന്ന വാദത്തെയും അദ്ദേഹം പിന്തുണച്ചു.
കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിൻ്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. നയപരമായ അഭിപ്രായഭിന്നത ആയിരുന്നു മുഖ്യകാരണം.
ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റൈൻ നടത്തിയ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ പുതിയ ആരോപണം.കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്ക്, സാമൂഹിക മാധ്യമമായ എക്സിൽ ആരോപിച്ചു.
ജെഫ്രി എപ്സ്റ്റൈൻ
‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റൈൻ ഫയലിൽ ഡോണാൾഡ് ട്രംപ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകൾ എത്താത്തത്’- എന്നായിരുന്നു മസ്കിൻ്റെ പോസ്റ്റ്.
ഈ വിവാദം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. എപ്റ്റൈൻ ഫയലുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് അവർ രംഗത്തെത്തി. അന്വേഷണം വേണമെന്ന് എഫ്ബി ഐയോടും നീതിന്യായ വകുപ്പിനോടും ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു,
ഇതിനിടെ, പുതിയ പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട അഭിപ്രായസർവേയുമായി മസ്ക് ഇറങ്ങിയിട്ടുണ്ട്.80 ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സമയമായോ എന്നതാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
81 ശതമാനം പേർ അതെ എന്നായിരുന്നു ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. 46 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. 30 ലക്ഷത്തോളം പേർ അഭിപ്രായം രേഖപ്പെടുത്തി.
എഡ്വേര്‍ഡ് എപ്‌സ്റ്റൈൻ്റെ കേസുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്നാണ് പറയുന്നത്. വിചാരണ നേരിടാനിരിക്കെ 2019-ല്‍ ജെഫെറി എപ്‌സ്റ്റൈന്‍ ജയിലില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒളിത്താവളമായി ലിറ്റില്‍ സെൻ്റ് ജെയിംസ് ദ്വീപിനെ ജെഫ്രി എപ്സ്റ്റൈൻ മാറ്റിയതായും വെര്‍ജിന്‍ ഐലന്‍ഡ്‌സ് അറ്റോര്‍ണി ജനറല്‍ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനും ഇവിടെയെത്തിക്കുന്ന യുവതികളും കുട്ടികളും രക്ഷപ്പെടാതിരിക്കാനും ഈ ദ്വീപിനെ ഒരു മറയായി ജെഫ്രി എപ്സ്റ്റൈനും കൂട്ടാളികളും പ്രയോജനപ്പെടുത്തിയെന്നും വിചാരണവേളയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ജെഫ്രി എപ്സ്റ്റൈൻ്റെ സ്വകാര്യ ദ്വീപ്
ഇതിനിടെ, ഇലോൺ മസ്കിന് നൽകിയിരിക്കുന്ന സർക്കാർ സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അങ്ങനെയാണെങ്കിൽ തൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ പേടകം ഉടൻ തന്നെ ഡീ കമ്മീഷൻ ചെയ്യാൻ ആരംഭിക്കുമെന്ന് മസ്കും തിരിച്ചടിച്ചു.