യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ടു ; ആപ്പിളും ടൈപ് -സി കേബിളിലേക്ക്

In ശാസ്ത്രം
September 15, 2023

ദില്ലി : ചൊവ്വാഴ്ച പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി.  ആഗോള തലത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ടൈപ് സി പോര്‍ട് ചാര്‍ജറുകളിലാണ് പുതിയ ഐഫോണ്‍. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ ഫോണുകളും ചാര്‍ജ് ചെയ്യാവുന്ന ചെറിയ ഉപകരണങ്ങളും യുഎസ്ബി– സി ചാര്‍ജിങ് കേബിളുകളിലോട്ട് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനോട് നിർദേശിച്ചിരുന്നു.

ഉപഭോക്താക്കളുടെ നഷ്ടം കുറയ്ക്കാവും ഇ-വേസ്റ്റ് കുറയ്ക്കാനുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍റെ ഈ തീരുമാനം. ഇതിന്‍റെ ചുവടുപിടിച്ചാണ് ആപ്പിളും ടൈപ് സി പോര്‍ട്ട് കേബിളുകളിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്.

യുഎസ്ബി– സി ചാര്‍ജിങ്  കേബിൾ 

സ്വന്തമായി നിര്‍മിച്ച ലൈറ്റ്‌നിങ് കേബിള്‍ ആണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ ഇതുവരെ ആപ്പിള്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള ഏറെ കാലത്തെ തര്‍ക്കത്തിന് ശേഷമാണ് ആപ്പിളിന്‍റെ ചുവടുമാറ്റത്തിനുള്ള തിരൂമാനം. അതേസമയം യുഎസ്ബി– സി ടൈപ്പ് കേബിളുകളേക്കാള്‍ തങ്ങളുടെ കേബിളുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കമ്പനി ഇതുവരെ വാദിച്ചിരുന്നത്. മൊബൈലുകള്‍ക്കു പുറമേ ആപ്പിളിന്‍റെ മറ്റ് ഉപകരണങ്ങിലും സി ടൈപ്പ് ചാര്‍ജറുകളായിരുന്നു ഉപയോഗിച്ചു വന്നത്.

കൂടാതെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഉൾപ്പെടെയുള്ള ഐഫോണിന്‍റെ എതിരാളികളും വ്യാപകമായി ഇത്തരം കേബിളുകള്‍ ഉപയോഗിച്ചിരുന്നു. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ഐപാഡുകളിലും മാക്ക്ബുക്കുകളിലും ആപ്പിള്‍ ഇതിനകം ടൈപ്പ് സി കേബിള്‍ അവതരിപ്പിച്ചിട്ടുണ്ട്.