യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിന്: വാസുദേവൻ നായർ

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം സി പി എമ്മിനെയും ഇടതു മൂന്നണിയെയും ഞെട്ടിച്ചു.

ഇത് ചർച്ചാ വിഷയമായ സാഹചര്യത്തിൽ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻ .ഇ. സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്ത് വന്നു.

വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും വാസുദേവൻ നായർ പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. പ്രസം​ഗത്തിന് ശേഷമുള്ള സംസാരത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കുന്നു.

എംടി എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.” സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.

എംടി എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.”

തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.