പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നാടകം: ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ‘വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ’ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും ഈ നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി.

നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തില്‍ ആണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് ഇത് സംബന്ധിച്ച് ലീഗല്‍ സെല്ലും, അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം സുധീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നാടകത്തിലെ സംഭാഷണങ്ങള്‍ എഴുതിയത് അസിസ്റ്റന്റ് റജിസ്ട്രാര്‍ സുധീഷ് ആയിരുന്നു. പരാതി ഉയര്‍ന്നതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടിക്ക് ഉത്തരവിട്ടത്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന വിവാദ നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറല്‍ ഓഫിസിലെ ജീവനക്കാരും ക്ലര്‍ക്കുമാരും ഒക്കെ ചേര്‍ന്നാണ് ഒന്‍പത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വനാടകം അരങ്ങിലെത്തിച്ചത്.