ചൂടു കനക്കുന്നു: വൈദ്യുതി നിരക്ക് ഇനിയും കുതിക്കും

കൊച്ചി : വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുന്നത് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണിപ്പോൾ.

ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വൻ തോതിൽ വർദ്ധിച്ചു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പുന:സ്ഥാപിച്ചെങ്കിലും അതു ഗുണം ചെയ്തില്ല.

കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് തടസ്സം.വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയേ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത് വൈദ്യുതി സർച്ചാർജ്ജ് കുട്ടാൻ ഇടയാക്കും.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിൽ എത്തിയിരുന്നു.1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.

2015 ൽ യുഡിഎഫ് സർക്കാർ ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ, ജാബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിലേർപ്പെട്ടിരുന്നു. യൂണിറ്റിന് 4.29 പൈസക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ അടുത്തിടെ സർക്കാർ പുനസ്ഥാപിച്ചു.

ഇപ്പോൾ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്.

വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിന്. പ്രതിസന്ധി മറികടക്കാൻ വീണ്ടും നിരക്കു കൂട്ടുകയല്ലാതെ മാർഗ്ഗമില്ല.