വിദേശ സർവകലാശാല: മലക്കംമറിയാൻ ഇടതുമുന്നണി

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സർവകലാശാലകളെ ക്ഷണിച്ചു വരുത്താനുള്ള സർക്കാരിൻ്റെ നീക്കത്തെക്കുറിച്ച് ഇടതുമുന്നണി ചർച്ച ചെയ്യും.

സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെ പുനരാലോചനയ്ക്ക് തയാറെടുക്കുകയാണ് സി പി എം. ഇതുസംബന്ധിച്ച ബജററ് നിർദേശത്തിൽ വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം.

സിപിഎം പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പിന്ന ശേഷമായിരിക്കും ചർച്ച. ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി വിയോജിപ്പും വിമർശനവും ഉയർന്നിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിലും എതിർപ്പ് ഉയർന്നിരുന്നു.

മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്നാണ് സിപിഐയുടെ ആവശ്യം.തുടർന്നാണ് പിബി ചർച്ച ചെയ്ത ശേഷം മാത്രം തുടർനടപടിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈ വിഷയത്തിൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

ചർച്ച നടത്താതെ വിദേശ സർവകലാശാലകൾ കേരളത്തിലെത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പറഞ്ഞു.പുനരാലോചനയിൽ പ്രതീക്ഷയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.