ന്യൂഡൽഹി: ബി ജെ പിയുമായി ചേർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പിൻ്റെ നടത്തിപ്പിൽ ഞെട്ടിപ്പിക്കുന്ന തരത്തിൽ കൃത്രിമം നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അതിൻ്റെ തെളിവുകൾ പുറത്തുവിട്ടു. പലതും നിഷേധിക്കാനാവാത്ത തെളിവുകൾ.
മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ വോട്ടുമോഷണം നടന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടത്തിയാണ് ബി ജെ പി അധികാരം പിടിച്ചത്. 25 മണ്ഡലങ്ങളിൽ അട്ടിമറി നടത്തിയാണ് കേന്ദ്രത്തിൽ എൻ ഡി എ അധികാരം നിലനിർത്തിയത്.
വ്യാജ വിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെ ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചു
ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നു.ബാംഗ്ലൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു.
എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് സര്‍വത്ര തിരിമറിയായിരുന്നു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമായിരുന്നു.
അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്.വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ ഇങ്ങനെ 10,452 വോട്ടര്‍മാരെ ചേര്‍ത്തു.വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തി.
മഹാരാഷ്ട്രയില്‍, അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തു.വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടര്‍ പട്ടികയില്‍ സംശയകരമായ വോട്ടര്‍മാരുടെ വര്‍ധനയും കുതിച്ചു ചാട്ടവും സംശയകരമാണ്.മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റി. കർണാടകയിലും ക്രമക്കേട് നടന്നു.വ്യാജ വിലാസങ്ങളിൽ ഇല്ലാത്ത വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റി.തിരഞ്ഞെടുപ്പ് കമ്മിഷൻ പലതും ഒളിപ്പിക്കുകയാണ്.
അസാധാരണ ഫലങ്ങളുണ്ടാകുന്നതിൽ സംശയങ്ങളുണ്ട്. ഭരണവിരുദ്ധ വികാരം ഉള്ള സ്ഥലങ്ങളിൽപോലും ബിജെപിക്ക് ഭരണവിരുദ്ധ വികാരം അനുഭവിക്കേണ്ടിവരുന്നില്ല. ഹരിയാനയിൽ സംഭവിച്ചപോലെ, എക്സിറ്റ്പോളുകൾക്ക് വിരുദ്ധമായി വലിയ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നു.
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണ്.
വീട്ടു നമ്പർ പല വോട്ടർമാർക്കുമില്ല.വീട്ടു നമ്പർ പൂജ്യമെന്നാണ് ചില വോട്ടർ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയിൽ 46 പേർ കഴിയുന്നതായാണ് രേഖകൾ. പരിശോധിച്ചപ്പോൾ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആർക്കും ഇവരെ അറിയില്ല.
40,009 തെറ്റായ മേൽവിലാസങ്ങൾ കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചില പട്ടികകളിൽ വോട്ടർമാരുടെ ഫോട്ടോ ഇല്ല. വളരെ ചെറിയ രീതിയിൽ, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്.
പുതിയ വോട്ടർമാരുടെ പട്ടികയിലും ക്രമക്കേട് നടന്നു. 70 വയസ്സുള്ള സ്ത്രീ ബെംഗളൂരുവിലെ വോട്ടർ പട്ടികയിൽ കന്നി വോട്ടറായി സ്ഥാനം പിടിച്ചിട്ടുണ്ട്. പട്ടികയിൽ രണ്ടു തവണ ഇവരുടെ പേരുണ്ട്. ഇവർ രണ്ടു തവണ വോട്ട് ചെയ്തു. ഇവരാണോ മറ്റാരെങ്കിലുമാണോ വോട്ടു ചെയ്തതെന്നു വ്യക്തമല്ല.
വോട്ടർപട്ടികയിൽ ചിലരുടെ പിതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പിൽ മാത്രം 1,00,250 വോട്ടുകൾ കൃത്രിമം കാട്ടി മോഷ്ടിച്ചു. ഒരു മണ്ഡലത്തിൽ മാത്രം 40,000 വ്യാജവോട്ടർമാരെ കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു.































One Response
ജനാധിപത്യം വിജയിക്കുന്നു. വ്യാജ ബിരുദം, വ്യാജ വിവാഹം, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ,ഫാൻസി ഡ്രസ്സ്… ടെലി പ്രോംപ്റ്റിംഗ് പ്രസംഗങ്ങൾ ഇങ്ങനെയുള്ള ഒരു ഉണ്ണാക്കെ നെ എഴുന്നള്ളിക്കുന്ന ഒരു മഹാരാജ്യത്തിൽ അഭിമാനപുളകിതനാവുകയേ നിവൃത്തിയുള്ളു..