June 26, 2026 6:52 am

അയോധ്യ കൊള്ളക്കേസ്: സംഘ് പരിവാർ പ്രതിരോധത്തിൽ

ലഖ്നൗ: അയോധ്യയിലെ ശ്രീ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ആർ എസ് എസും സംഘ് പരിവാർ സംഘടനകളുമായി ബന്ധപ്പെട്ട 8 പേർക്കെതിരെ പോലീസ് കേസെടുത്തു.

പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശ്രീ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നെന്നാണ് ആരോപണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അയോധ്യ പൊലീസിന്‍റെ നടപടി.

ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ ആണ് പരാതി നൽകിയതെന്ന് ലഖ്‌നൗ സോൺ എ ഡി ജി പി: പ്രവീൺ കുമാർ പറഞ്ഞു. രാം ശങ്കർ യാദവ് എന്ന ടിന്നു, ലവ്കുഷ് മിശ്ര, അനു കൽപ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണിയിരുന്നത് ലവ്കുഷും അനുകൽപും ഉൾപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റൊരു പ്രതിയായ രാം ശങ്കർ യാദവ്, വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായുടെ ഡ്രൈവറായിരുന്നു. 2022 ലെ പ്രതിഷ്ഠാ ചടങ്ങ് മുതൽ ക്ഷേത്ര മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആർഎസ്എസുമായി അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്‍റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്റ്റിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. എന്നാൽ, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റ് സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽനിന്ന് സർക്കാർ മാററി നിർത്തി.തുടർന്ന് ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി.

ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേകാന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ ഉള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭാവനയായി ലഭിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിലും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിലും പിഴവ് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മേൽനോട്ടപ്പിഴവ് ഉണ്ടായിട്ടുണ്ടെന്നും കൈകാര്യം ചെയ്യുന്നതിൽ വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ ഉണ്ടെന്ന് പറയുന്നു. സംഭാവന പണം എണ്ണിത്തിട്ടപ്പെടുത്തുന്നവരുടേയും ഇതിന് മേൽനോട്ടം വഹിക്കുന്നവരുടേയും ബാങ്ക് ഇടപാടുകൾ നടത്തുന്നവരുടേയും സിസിടിവി ചുമതലയുള്ളവരുടേയും പേരുവിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജന്‍സിയുടെ റഡാറിലാണ്.

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതി ഉന്നയിച്ച വ്യവസായികളുടെയും മൊഴി പ്രത്യേകാന്വേഷണ സംഘം ശേഖരിക്കും. നഷ്ടപ്പെട്ട 60 കിലോ ഗ്രാം വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.

ഇന്ത്യന്‍ ബുള്യന്‍ ആന്‍റ് ജുവലേഴ്സ് അസോസിയേഷനാണ്,  പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 60 കിലോ ഗ്രാം വെള്ളിക്കട്ടി നല്‍കിയത്. രാജ്യമെമ്പാടുമുളള വ്യാപാരികളില്‍ നിന്ന് വഴിപാടായി വെള്ളി വാങ്ങി, അവരുടെ പേര് ആലേഖനം ചെയ്താണ് സമര്‍പ്പിച്ചത്.

ക്ഷേത്രട്രസ്റ്റിനെതിരെ പരാതി നല്‍കുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയും സമര്‍പ്പിച്ചിരുന്നു.

രസീതും വഴിപാട് ചാര്‍ത്തി നില്‍ക്കുന്ന വിഗ്രഹത്തിന്‍റെ ഫോട്ടോയും അയച്ച് നല്‍കാമെന്ന് വിശ്വകര്‍മ്മയോട് പറഞ്ഞതും കളവായിരുന്നു. രണ്ട് കോടി രൂപയുടെ വെള്ളി നല്‍കിയിരുന്നെന്നും രസീത് പോലും നല്‍കിയില്ലെന്നും കാസില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രാജു മാന്‍വാനിയും പരാതിപ്പെട്ടിരുന്നു.

ഇവരുടേതടക്കം രഹസ്യമായി വിവരം നല്‍കിയവരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയോട് അടുപ്പമുള്ള ക്ഷേത്ര ജീവനക്കാരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടുത്തതായി പ്രത്യേക സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുമുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News