September 1, 2026 10:53 am

മെസിയുടെ പേരിൽ തട്ടിപ്പ്: സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ

കൊച്ചി : അർജൻ്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന്‍റെ മറവിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പുകളെയും ക്രമക്കേടുകളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഈ വിഷയം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ശുപാർശ നൽകി. ഇത് സംബന്ധിച്ച ഔദ്യോഗിക ഫയൽ തുടര്‍നടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറി.

വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്തെ വളരെ മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല നൽകുക. പദ്ധതിയുടെ തുടക്കം മുതൽ നടന്ന മുഴുവൻ ഇടപാടുകളും പുറത്തുകൊണ്ടുവരുന്ന രീതിയിലായിരിക്കും അന്വേഷണം.

പിണറായി വിജയൻ്റെ ഭരണകാലത്ത് ലയണൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും സംശയങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ പ്രധാന സ്പോൺസറായി തെരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങൾ, സ്വകാര്യ കമ്പനിക്ക് അനുകൂലമായ രീതിയിൽ വഴിവിട്ട നീക്കങ്ങൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കും.

സാമ്പത്തിക ഇടപാടുകൾ, വൻതുകകളുടെ ഫണ്ട് സ്രോതസ്സ്, മത്സരത്തിനായി കൊച്ചി ജവർലാൽ നെഹ്രു സ്റ്റേഡിയം വിട്ടുനൽകുന്നത് ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവുകൾക്കും അനുമതികൾക്കും പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ എന്നിവയെല്ലാം അന്വേഷിക്കും.

മെസിയെ എത്തിക്കുമെന്ന പേരിൽ അധികൃതർ നടത്തിയ വിദേശ സന്ദർശനങ്ങൾ, അതിനായി ഒപ്പുവെച്ച കരാറുകൾ എന്നിവയും സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സകല സർക്കാർ രേഖകളും പരിശോധിക്കാൻ അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ പ്രധാന സംഘാടകരും ചാനൽ മാനേജ്മെന്‍റ് ചുമതലക്കാരുമായ വ്യക്തികളുടെ പങ്ക് വലിയ ചോദ്യചിഹ്നമായി ഉയർന്നിട്ടുണ്ട്. ചാനലിന്റെ പ്രധാന ചുമതലക്കാരായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ (അഗസ്റ്റിൻ സഹോദരന്മാർ) എന്നിവരുടെ പങ്കാളിത്തവും അവരുടെ സാമ്പത്തിക കൈമാറ്റങ്ങളും പോലീസിന്‍റെയും മറ്റ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെയും കടുത്ത നിരീക്ഷണത്തിലാണ്.

കേസിൽ ആരോപണവിധേയരായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ മുൻപും സമാനമായ നിരവധി സാമ്പത്തിക-കുറ്റകൃത്യ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളവരാണ്. കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസ്, ഈട്ടിത്തടി കടത്തൽ കേസുകൾ എന്നിവയിൽ ഇവർ പ്രധാന പ്രതികളാണ്.

കൂടാതെ, വ്യാജ രേഖകൾ ചമച്ച് വൻ തുകകളുടെ സാമ്പത്തിക തട്ടിപ്പ് നടത്തൽ, സാമ്പത്തിക തിരിമറി, വ്യാജ ഈട് നൽകി ധനകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും വഞ്ചിക്കൽ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ചിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും നിലവിലെ മെസി തട്ടിപ്പു കേസുമായുള്ള ബന്ധവും എസ്.ഐ.ടി അതിവേഗം അന്വേഷിക്കും.

അതേസമയം, സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭീമമായ നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. 22.68 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയതിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 19-ന് തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൃത്യവിലോപം കാണിച്ച നാല് ഉദ്യോഗസ്ഥർക്ക് ചാർജ് മെമോ നൽകിയെങ്കിലും തുടർന്നുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല എന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി വായ്പ ഇനത്തിലല്ലാതെ 206 കോടി രൂപയോളം വന്നെത്തിയതാണ് സാമ്പത്തിക ഏജൻസികളെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. ഈ തുകയുടെ യഥാർത്ഥ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കമ്പനികളോട് ജി.എസ്.ടി വകുപ്പ് വിശദീകരണം തേടിയിരുന്നു.

ഇതിൽ ഒരു ധനകാര്യ സ്ഥാപനം തങ്ങളുടെ വിശദീകരണം നൽകിയെങ്കിലും, വൻതുകയുടെ സ്വഭാവം കണക്കിലെടുത്ത് അതിൽ വളരെ ആഴത്തിലുള്ള പരിശോധന വേണമെന്നാണ് എസ്.ഐ.ടിയുടെ നിലപാട്. എന്നാൽ രണ്ടാമത്തെ ധനകാര്യ സ്ഥാപനം ഇതുവരെ മറുപടി നൽകാൻ തയ്യാറായിട്ടില്ല. സാമ്പത്തിക സ്രോതസ്സ് മറച്ചുവെക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

മെസിയെയും അർജൻ്റീന ടീമിനെയും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഫുട്ബോൾ ആരാധകരെ വഞ്ചിച്ചതിനൊപ്പം, കോടാനുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും ഇതിനു പിന്നിൽ നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. പുതിയ അന്വേഷണ സംഘം നിലവിൽ വന്നതോടെ വരും ദിവസങ്ങളിൽ ആരോപണവിധേയരായവരെ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള നടപടികൾ അതിവേഗം ആരംഭിക്കും.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News