August 30, 2026 4:53 pm

ഉൽപ്പന്ന ബഹിഷ്കരണം അമേരിക്കയ്ക്ക് തിരിച്ചടിയാവുന്നു

ടൊറാൻ്റോ : അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ സാമ്പത്തിക നയങ്ങൾക്കും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഭീഷണികൾക്കും എതിരെ കാനഡക്കാർ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമായ അമേരിക്കൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ബഹിഷ്കരണം തുടരുന്നു.

ദൈനംദിന വീട്ടു സാധനങ്ങൾ, വിവിധ തരം മദ്യങ്ങൾ . ടെക്നോളജി ആപ്പുകൾ, വിനോദസഞ്ചാരം, അമേരിക്കൻ വിമാനക്കമ്പനികൾ വരെയുള്ള കാര്യങ്ങളിൽ നിന്ന് കാനഡക്കാർ ബോധപൂർവ്വം വിട്ടുനിൽക്കുകയാണ്. സ്വന്തം പോക്കറ്റിൽ നിന്ന് കൂടുതൽ പണം ചെലവാക്കേണ്ടി വന്നാൽ പോലും കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാൻ അവർ തയ്യാറാകുന്നു.

‘ആൻ എനിതിങ് ബട്ട് യു.എസ്’, ‘എൽബോസ് അപ്’ തുടങ്ങിയ പ്രസ്ഥാനങ്ങൾ വഴി കാനഡയിലുടനീളം ഈ ബഹിഷ്കരണം വൻ പ്രചാരം നേടിയിട്ടുണ്ട്.കാനഡയിലെ ജനങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏകപക്ഷീയമായി ചുമത്തിയ ഉയർന്ന തീരുവയും വ്യാപാര യുദ്ധവുമാണ്. രണ്ടാമതായി, കാനഡയുടെ സാമ്പത്തിക സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകളും ഭീഷണികളുമാണ് കാനഡക്കാരുടെ അമർഷത്തിന് കാരണമായത്.

പരമ്പരാഗതമായ തങ്ങളുടെ സൗഹൃദബന്ധം അമേരിക്ക തകർത്തുവെന്നും തങ്ങളുടെ തനിമയും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ബഹിഷ്കരണമല്ലാതെ വേറെ വഴിയില്ലെന്നും സാധാരണക്കാരായ കാനഡക്കാർ വിശ്വസിക്കുന്നു. കാനഡ മാത്രമല്ല, അമേരിക്കയുടെ കടുത്ത തീരുവ നയങ്ങളിലും വിദേശനയങ്ങളിലും പ്രതിഷേധിച്ച് മെക്സിക്കോ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളും വലിയ തോതിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന പ്രചാരണങ്ങൾ ശക്തമാണ്.ഈ ജനകീയ ബഹിഷ്കരണം കാരണം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ കാനഡയിൽ നിന്നുള്ള തടസ്സം യു.എസ് കമ്പനികളെ നേരിട്ട് ബാധിച്ചു.

ടൂറിസം മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമുണ്ടായത്; കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോടെ ഫ്ലോറിഡ, ന്യൂയോർക്ക് തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം വരുമാനത്തിന് ശതകോടി ഡോളറിന്‍റെ നഷ്ടമുണ്ടായി. ടെസ്‌ല പോലുള്ള വാഹനം നിർമ്മാതാക്കൾ, ജാക്ക് ഡാനിയൽസ് അടക്കമുള്ള മദ്യ നിർമ്മാതാക്കൾ, യു.എസ് കാർഷിക ഉൽപ്പന്ന കയറ്റുമതിക്കാർ എന്നിവരെല്ലാം ഈ പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടുന്നുണ്ട്.

ഇത് അമേരിക്കയുടെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നുമുണ്ട്. ഒരു രാജ്യത്തിൻ്റെ ഉപഭോക്തൃ ബഹിഷ്കരണം മാത്രം അമേരിക്കയെ തകർക്കില്ലെങ്കിലും, ആഗോളതലത്തിൽ വളർന്നുവരുന്ന ഈ യു.എസ് വിരുദ്ധ മനോഭാവവും അമേരിക്കൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്ന പ്രവണതയും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ജി.ഡി.പി വളർച്ചയെയും കയറ്റുമതി വരുമാനത്തെയും കവർന്നെടുക്കും. ട്രംപിൻ്റെ വ്യാപാര നയങ്ങൾക്കെതിരെയുള്ള ലോകവ്യാപകമായ ഈ അമർഷം അമേരിക്കൻ ബിസിനസുകൾക്ക് ആഗോള വിപണിയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News